ന്യൂഡൽഹി: ഭാരതം ഇന്ന് 74-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കും. ജനാധിപത്യ രാജ്യമെന്ന നിലയിൽ സ്വന്തമായ ഭരണഘടനയും സ്വയംഭരണ സംവിധാനങ്ങളും നിലവിൽ വന്നതിന്റെ സ്മരണകൾ പുതുക്കി രാജ്യമെങ്ങും ആഘോഷപരിപാടികൾ അരങ്ങേറും.
ന്യൂഡൽഹിയിലെ കർത്തവ്യപഥിൽ രാവിലെ പത്തിന് റിപ്പബ്ലിക് ദിന പരേഡ് അരങ്ങേറും. അതിന് മുന്പായി നാഷണൽ വാർ മെമ്മോറിയലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അർപ്പിക്കും. ദേശീയ പതാക ഉയർത്തിയതിന് ശേഷം പ്രസിഡന്റ് ദ്രൗപതി മുർമുവും ചടങ്ങിലെ വിശിഷ്ടാതിഥിയായ ഈജിപ്ഷ്യൻ പ്രസിഡന്റും പ്രധാനമന്ത്രിക്കും മറ്റ് അതിഥികൾക്കുമൊപ്പം പരേഡ് വീക്ഷിക്കും. സേനാ അവാർഡുകളുടെയും വിശിഷ്ടസേവാ പുരസ്കാരങ്ങളുടെയും വിതരണവും വേദിയിൽ നടക്കും.
കേരളത്തിലും വിപുലമായ രീതിയിൽ റിപ്പബ്ലിക് ദിന ആഘോഷങ്ങൾ നടത്തപ്പെടും.തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാനതല ആഘോഷത്തിൽ രാവിലെ ഒമ്പതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തും.
വിവിധ സേനാ വിഭാഗങ്ങളുടേയും അശ്വാരൂഢ സേന, സംസ്ഥാന പോലീസ്, എൻസിസി, സ്കൗട്ട്സ്, ഗൈഡ്സ്, സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടേയും അഭിവാദ്യം ഗവർണർ സ്വീകരിക്കും. ഭാരതീയ വായു സേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും.
ഇന്ന് റിപ്പബ്ലിക് ദിനം; രാജ്യമെങ്ങും ആഘോഷപരിപാടികൾ അരങ്ങേറും
06:29 AM Jan 26, 2023 | Deepika.com