ന്യൂഡൽഹി: ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന "ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനിടെ ഡൽഹി ജവർഹലാൽ നെഹ്റു സർവകലാശാല ക്യാമ്പസിൽ സംഘർഷം.
പ്രദർശനം തടയാനായി അധികൃതർ ക്യാന്പസിലെ വൈദ്യുതിബന്ധവും ഇന്റർനെറ്റും വിച്ഛേദിച്ചതോടെ ക്യുആർ കോഡ് ഉപയോഗിച്ച് മൊബൈൽ ഫോണിലും ലാപ്ടോപ്പിലും ഡോക്യുമെന്ററി കാണുകയായിരുന്ന വിദ്യാർഥികൾക്ക് നേരെ നർമദ ഹോസ്റ്റലിൽ നിന്ന് കല്ലേറ് ഉണ്ടായി.
കല്ലേറ് നടത്തിയത് എബിവിപി പ്രവർത്തകരാണെന്ന് ആരോപിച്ച് വിദ്യാർഥികൾ ക്യാമ്പസിൽ പ്രതിഷേധം തുടരുകയാണ്. കല്ലേറിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടും സുരക്ഷാജീവനക്കാർ ഇടപെട്ടില്ലെന്ന് വിദ്യാർഥികൾ കുറ്റപ്പെടുത്തി.
കല്ലേറ് നടത്തിയതോടെ ഗേറ്റിന് പുറത്തെത്തിയ വിദ്യാർഥികൾ സ്ഥലത്ത് തുടരുകയാണ്. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ ക്യാന്പസിലേക്ക് കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ എത്തിച്ചേർന്നു.
രാത്രി ഒമ്പതിന് ക്യാമ്പസിലെ കമ്യൂണിറ്റി സെന്ററിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്നാണ് കോളജ് യൂണിയൻ അറിയിച്ചിരുന്നത്. എന്നാൽ ഇതിന് മുന്പായി അധികൃതർ മേഖലയിലെ വൈദ്യുതി വിച്ഛേദിച്ചിരുന്നു. ക്രമസമാധാനപ്രശ്നം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ഡോക്യുമെന്ററി പ്രദർശനത്തിന് അധികൃതർ നേരത്തെ അനുമതി നിഷേധിച്ചത്. ഇതോടെയാണ് വിദ്യാർഥികൾ മൊബൈൽ ഫോണിൽ ഡോക്യുമെന്ററി കാണാൻ തീരുമാനിച്ചത്.
ഡോക്യുമെന്ററി പ്രദർശനം; ജെഎൻയുവിൽ കല്ലേറ്, സംഘർഷം
10:57 PM Jan 24, 2023 | Deepika.com