ലോസ് ആഞ്ചലസ്: ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് വീണ്ടുമൊരു ഓസ്കർ പ്രതീക്ഷ നൽകിക്കൊണ്ട് തെലുങ്ക് ചിത്രം ആർആർആറിലെ "നാട്ടു നാട്ടു' എന്ന ഗാനം മികച്ച ഗാനത്തിനുള്ള പുരസ്കാരത്തിന്റെ അന്തിമ നാമനിർദേശ പട്ടികയിൽ ഇടംനേടി.
മികച്ച ചിത്രം, മികച്ച വിദേശ ചിത്രം മികച്ച സംവിധായകൻ എന്നീ പുരസ്കാരങ്ങളുടെ അന്തിമ നാമനിർദേശ പട്ടികയിൽ ഇടംനേടാൻ ആർആർആറിന് സാധിച്ചില്ല.
ബെസ്റ്റ് ഒറിജിനൽ സോംഗ് പട്ടികയിൽ മറ്റ് നാല് ഹോളിവുഡ് ഗാനങ്ങൾക്കൊപ്പമാണ് കീരവാണി ഈണം നൽകിയ നാട്ടു നാട്ടു ഇടംപിടിച്ചത്. ഓസ്കർ പുരസ്കാര നിർണയ സമിതി നടത്തുന്ന വോട്ടെടുപ്പിൽ വിജയിച്ചാൽ, എ.ആർ. റഹ്മാന് 2009-ൽ നേടിയ മികച്ച ഗാനത്തിനുള്ള ഓസ്കർ പുരസ്കാരം വീണ്ടും ഇന്ത്യയിലെത്തും. സ്ലംഡോഗ് മില്യണർ എന്ന ബ്രിട്ടിഷ് ചിത്രത്തിലെ "ജയ് ഹോ' എന്ന ഗാനത്തിനാണ് റഹ്മാൻ ഓസ്കർ നേടിയത്.
രാഹുൽ സിപ്ലിഗുഞ്ജ്, കാല ഭൈരവ എന്നിവർ ചേർന്ന് ആലപിച്ച ഗാനത്തിന്റെ ഒറിജിനൽ തെലുങ്ക് വരികൾ എഴുതിയത് ചന്ദ്രബോസ് ആണ്. ഹിന്ദി, മലയാളം, തമിഴ്, കന്നഡ ഭാഷകളിലും മൊഴിമാറ്റിയെത്തിയ ഗാനം 2022-ലെ ഏറ്റവും വലിയ ഹിറ്റ് ആയിരുന്നു.
ഗോൾഡൻ ഗ്ലോബ് വേദിയിൽ നേടിയ മികച്ച ഗാനത്തിനുള്ള പുരസ്കാരം അക്കാദമി അവാർഡിലും ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എസ്.എസ്. രാജമൗലിയും സംഘവും.
ഓസ്കറിൽ ആടിത്തിമിർക്കാൻ "നാട്ടു നാട്ടു'
07:59 PM Jan 24, 2023 | Deepika.com