കോട്ടയം: കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ്.കെ.മാണിയാണ് തന്റെ ചെയര്മാന് സ്ഥാനം തട്ടിയെടുത്തതിന് പിന്നിൽ പ്രവർത്തിച്ചതെന്ന് പാലാ നഗരസഭാ കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടം. ജോസിന് തന്നോട് വൈരാഗ്യം തോന്നാന്‍ കാരണമെന്തെന്ന് തനിക്കറിയില്ല. അദ്ദേഹം മത്സരിച്ച തെരഞ്ഞെടുപ്പുകളില്‍ ജോസിന് വേണ്ടി അഹോരാത്രം അധ്വാനിച്ചയാളാണ് താനെന്നും പുളിക്കകണ്ടം പറഞ്ഞു.
ജോസിന്റേത് വൈരാഗ്യത്തിന്റെയും അസഹിഷ്ണതയുടെയും രാഷ്ട്രീയശൈലിയാണ്. കെ.എം.മാണിയുടെ സമകാലികരായിരുന്ന ആളുകളോട് പോലും ഇത്തരത്തില്‍ വൈരാഗ്യബുദ്ധിയോടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ പ്രവര്‍ത്തനശൈലി തന്നെയാകാം തനിക്കെതിരെ കരുക്കള്‍ നീക്കാനും അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ സ്വന്തം വാര്‍ഡില്‍ പോലും വോട്ടുകൾ കുറഞ്ഞപ്പോൾ തനിക്ക് സ്വാധീനമുള്ള വാര്‍ഡുകളില്‍ ഭൂരിപക്ഷം നേടികൊടുത്തതാണെന്നും പുളിക്കകണ്ടം പറഞ്ഞു.
ഒരിയ്ക്കല്‍ തോറ്റ ജോസ്.കെ.മാണി ഇനി പാലായില്‍ മത്സരിക്കേണ്ടെന്ന് സിപിഎം പറഞ്ഞാന്‍ എന്ത് ചെയ്യും. കേരള നിയമസഭയിലും എംഎല്‍സി സംവിധാനം വേണമെന്ന് പ്രമേയം അവതരിപ്പിക്കുമെന്നും അല്ലെങ്കില്‍ ചിലര്‍ക്ക് നിയമസഭ കാണാന്‍ കഴിയില്ലെന്നും പുളിക്കകണ്ടം പരിഹസിച്ചു.
ജോസ്.കെ.മാണിയുടേത് വൈരാഗ്യത്തിന്റെ രാഷ്ട്രീയശൈലി: പുളിക്കകണ്ടം
03:15 PM Jan 19, 2023 | Deepika.com