ഹൈദരാബാദ്: ഡെക്കാൻ പീഠഭൂമിക്കും ഹൈദരാബാദ് രാജവംശത്തിനും അധിപരായ നൈസാം രാജവംശത്തിലെ അവസാന കിരീടാവകാശിയുടെ സംസ്കാര ശുശ്രൂഷകൾ ഓൾഡ് സിറ്റിയിലെ മക്കാ മസ്ജിദിൽ നടക്കുന്ന അതേ വേളയിൽ, ഉപ്പൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി അവകാശിയായ ശുഭ്മാൻ ഗിൽ തന്റെ പട്ടാഭിഷേകത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു.
വിരാട് കോഹ്ലിക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റിന്റെ പോസ്റ്റർ ബോയ് ആകാൻ എന്തുകൊണ്ടും യോഗ്യനാണ് താനെന്ന് തെളിയിക്കുന്ന ഇരട്ട സെഞ്ചുറിയോടെ ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഗിൽ നീലപ്പടയെ മികച്ച സ്കോറിലേക്ക് നയിച്ചു. 149 പന്തിൽ 19 ഫോറും ഒന്പത് സിക്സും നേടി 208 റൺസ് കരസ്ഥമാക്കിയ ഗില്ലിന്റെ കരുത്തിൽ ഇന്ത്യ 349/8 എന്ന സ്കോറിനാണ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്.
ഹൈദരാബാദ് സ്റ്റേഡിയത്തിലെ ഏറ്റവും ഉയർന്ന ഏകദിന സ്കോർ എന്ന സച്ചിൻ തെൻഡുൽക്കറുടെ(175) റിക്കാർഡും ഗിൽ തകർത്തു. റിക്കാർഡ് സ്കോറിൽ നിന്ന് തുടരെത്തുടരെ സിക്സറുകൾ പായിച്ചാണ് ഗിൽ ഇരട്ട ശതകത്തിലേക്ക് എത്തിയത്. 200 റൺസ് എന്ന മാന്ത്രിക സംഖ്യ നേടിയതും ടീം ഡഗ്ഔട്ടിന് മുകളിലൂടെയുള്ള സ്ട്രെയ്റ്റ് സിക്സിലൂടെയാണ്.
രോഹിത് ശർമ(34), വിരാട് കോഹ്ലി(8), ഇഷാൻ കിഷൻ(5), സൂര്യകുമാർ യാദവ്(31) എന്നിവർ വേഗം മടങ്ങിയെങ്കിലും ഓപ്പണറായി ക്രീസിലെത്തിയ ഗിൽ, ഒരറ്റത്ത് റൺസ് കണ്ടെത്തിക്കൊണ്ടിരുന്നു. ടീം സ്കോറിന്റെ 60 ശതമാനവും നേടിയ ഗില്ലിനൊപ്പം നിന്ന ബാറ്റർമാരെല്ലാം മടങ്ങിയെങ്കിലും അവസാന ഓവറിലെ രണ്ടാം പന്ത് വരെ താരം ഒറ്റയ്ക്ക് പൊരുതി.
കിവീസിനായി ഡാരിൽ മിച്ചൽ, ഹെന്ട്രി ഷിപ്ലി എന്നിവർ രണ്ട് വിക്കറ്റ് വീതവും ലോക്കി ഫെർഗൂസൻ, ബ്ലെയർ ടിക്നർ, മിച്ചൽ സാന്റനർ എന്നിവർ ഓരോ വിക്കറ്റും നേടി.
ഡെക്കാൻ ചാർജ്ഡ്! ഗില്ലാട്ടത്തിൽ റൺമല ഉയർത്തി ഇന്ത്യ
06:40 PM Jan 18, 2023 | Deepika.com