ന്യൂഡൽഹി: ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യുഎഫ്ഐ) അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് വനിതാ ഗുസ്തി താരങ്ങൾ. ബ്രിജ് ഭൂഷണും പരിശീലകരും വനിതാ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് ആരോപണം.
ഗുസ്തി ദേശീയ പരിശീലകർ വനിതാ താരങ്ങളെ വർഷങ്ങളായി പീഡിപ്പിച്ചുവരികയാണെന്ന് വിനേഷ് ഫോഗട്ട് ആരോപിച്ചു. ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ ഗുസ്തി താരങ്ങൾ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധ സമരത്തിൽ സംസാരിക്കുകയായിരുന്നു അവർ. കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരമാണ് വിനേഷ് ഫോഗട്ട്.
ടോക്കിയോ ഒളിമ്പിക്സ് പരാജയത്തിന് ശേഷം ബ്രിജ് ഭൂഷണ് തന്നെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയെന്ന് വിനേഷ് ഫോഗട്ട് വെളിപ്പെടുത്തി. താരങ്ങളുടെ സ്വകാര്യ ജീവിത്തതില്‍ പോലും ഫെഡറേഷന് ഇടപെടുകയാണ്. ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ചു വരെ ചിന്തിച്ചു. ഏതെങ്കിലും ഗുസ്തി താരത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി ഗുസ്തി ഫെഡറേഷന് അധ്യക്ഷനായിരിക്കും- ഫോഗട്ട് മുന്നറിയിപ്പ് നൽകി.
ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ പുറത്താക്കാതെ ഒരു രാജ്യാന്തര മത്സരങ്ങളിലും തങ്ങൾ പങ്കെടുക്കില്ലെന്ന് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ബജ്രംഗ് പൂനിയ പറഞ്ഞു. ഫെഡറേഷന്റെ തലപ്പത്ത് ഇരിക്കുന്നവര്‍ കായിക മേഖലയുമായി ഒരു തരത്തിലുള്ള ബന്ധവും ഇല്ലാത്തവരാണ്. നേതൃമാറ്റം ആവശ്യമാണെന്നും വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും ബജ്രംഗ് പൂനിയ ആവശ്യപ്പെട്ടു.
വനിതാ ഗുസ്തി താരങ്ങളെ പരിശീലകർ വർഷങ്ങളായി പീഡിപ്പിക്കുന്നു: ഗുരുതര ആരോപണവുമായി ഫോഗട്ട്
07:45 PM Jan 18, 2023 | Deepika.com