യൂത്ത് ലീഗ് മാർച്ചിൽ വൻ സംഘർഷം; തലസ്ഥാനം യുദ്ധക്കളമായി

01:09 PM Jan 18, 2023 | Deepika.com
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ സെക്രട്ടേറിയറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. സെക്രട്ടേറിയറ്റിന് നേരെ പ്രവര്‍ത്തകര്‍ കുപ്പിയും പ്ലാസ്റ്റിക് പൈപ്പുമെറിഞ്ഞതോടെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

പിന്നാലെ പോലീസിന്‍റെ കൈയില്‍നിന്ന് ഷീല്‍ഡുള്‍പ്പെടെ പ്രവര്‍ത്തകര്‍ പിടിച്ചുവാങ്ങാൻ ശ്രമിച്ചതോടെ പോലീസ് ലാത്തി വീശി. പോലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലും വടിയും എറിഞ്ഞു. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.

കണ്ണീര്‍വാതകം പ്രയോഗിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടായ പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റി. ശാരീരിക അസ്വാസ്ഥ്യമുണ്ടായ വഴിയാത്രക്കാരെയും പോലീസ് വാഹനത്തിൽ ആശുപത്രിലേക്ക് മാറ്റി.

അഴിമതി, തൊഴിലില്ലായ്മ, വിലക്കയറ്റം, ലഹരിമാഫിയ തുടങ്ങി വിവിധ വിഷയങ്ങള്‍ ഉന്നയിച്ചാണ് യൂത്ത് ലീഗ് സര്‍ക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്.
യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ച് പി.കെ കുഞ്ഞാലിക്കുട്ടി എംഎല്‍എയാണ് ഉദ്ഘാടനം ചെയ്തത്. എംഎല്‍എ പോയതിന് പിന്നാലെയാണ് സമരം അക്രമാസക്തമായത്.

മൂവായിരത്തോളം പ്രവര്‍ത്തകരാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധത്തിനെത്തിയത്.