മലപ്പുറം: പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പിലെ വോട്ടുപെട്ടി കാണാതായ സംഭവത്തില്‍ ആറ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. പെരിന്തല്‍മണ്ണ സബ് ട്രഷറിയിലെയും മലപ്പുറം സഹകരണ രജിസ്ട്രാര്‍ ഓഫീസിലെയും ഉദ്യോഗസ്ഥര്‍ക്കാണ് ജില്ലാ കളക്ടര്‍ നോട്ടീസ് നല്‍കിയത്.
സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന റിട്ടേണിംഗ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പെരിന്തല്‍മണ്ണ ട്രഷറി ഓഫീസര്‍ക്കും തപാല്‍ വോട്ടുകള്‍ കൊണ്ടുപോയ മലപ്പുറം ജോയിന്റ് രജിസ്ട്രാർക്കും വീഴ്ച പറ്റിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.
തെരഞ്ഞെടുപ്പ് കേസ് നടക്കുന്ന ഒരു മണ്ഡലത്തിലെ സാധനസാമഗ്രികള്‍ ഡബിള്‍ ലോക്കിട്ട് സൂക്ഷിക്കേണ്ടത് അതത് ഓഫീസിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരാണ്. ഈ സാഹചര്യത്തില്‍ അനുമതിയില്ലാതെ ഒരു പെട്ടിയിലെ സ്പെഷല്‍ തപാല്‍ ബാലറ്റുകള്‍ മലപ്പുറത്തേക്ക് കൊണ്ടുപോയതില്‍ ട്രഷറി ഓഫീസര്‍ക്ക് വീഴ്ചയുണ്ടായി.
തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെട്ടിയാണോ എന്ന് ഒത്തുനോക്കാതെ ഇത് കൈപറ്റിയതില്‍ മലപ്പുറം ജോയിന്റ് രജിസ്ട്രാര്‍ക്കും വീഴ്ചയുണ്ടായെന്ന് അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തിലെ ഫലം സംബന്ധിച്ച കേസില്‍ ഹൈക്കോടതിയില്‍ ഹാജരാക്കാനായി പരിശോധിച്ചപ്പോഴാണ് സ്പെഷല്‍ തപാല്‍വോട്ടടങ്ങിയ രണ്ട് ഇരുമ്പുപെട്ടികളില്‍ ഒരെണ്ണം കാണാതായെന്നു ബോധ്യമായത്.
2021 ഏപ്രില്‍ ആറിന് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരം 38 വോട്ടിനാണ് വിജയിച്ചത്. അപാകതകള്‍ ചൂണ്ടിക്കാട്ടി 348 സ്പെഷല്‍ വോട്ടുകള്‍ എണ്ണിയിരുന്നില്ല.
ഇത് ചോദ്യം ചെയ്ത് ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ.പി.എം.മുസ്തഫയാണ് ഹൈക്കോടതിയെ സമീപിച്ചത്.
വോട്ടുപെട്ടി കാണാതായ സംഭവം; ആറ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
01:34 PM Jan 17, 2023 | Deepika.com