കോൺഗ്രസ്- ആർഎസ്എസ് സംഘർഷം തുടരുന്നു; പാനൂരിൽ സായുധസേനയെ വിന്യസിച്ചു

12:40 PM Jan 17, 2023 | Deepika.com
തലശേരി: പാനൂർ മേഖലയിൽ കോൺഗ്രസ് - ആർഎസ്എസ് സംഘർഷം രൂക്ഷമായി. കൂടുതൽ മേഖലകളിലേക്ക് സംഘർഷം വ്യാപിച്ചതിനെത്തുടർന്നു കൂടുതൽ സായുധസേനയെ പാനൂർ, ചൊക്ലി പോലീസ് സ്റ്റേഷൻ പരിധികളിൽ വിന്യസിച്ചു. സിറ്റി പോലീസ് കമ്മീഷണറുടെയും തലശേരി എസിപിയുടെയും സ്ട്രൈക്കിംഗ് ഫോഴ്സും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ആർഎസ്എസ്-ബിജെപി അക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം പാനൂരിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടക്കുമെന്ന് ഡിസിസി സെക്രട്ടറി കെ.പി. സാജു അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെ പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പന്ന്യന്നൂർ പ്രദേശത്ത് സംഘർഷം നടന്നിരുന്നു.

പന്ന്യന്നൂർ കൂറുമ്പ ഭഗവതി ക്ഷേത്ര ഉത്സവ സ്ഥലത്തുണ്ടായ ആർഎസ്എസ്- കോൺഗ്രസ് സംഘർഷത്തിൽ എസ്ഐ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റിരുന്നു. ഇതിന്‍റെ തുടർച്ചയായി രാത്രിയിൽ അക്രമം ചൊക്ലി സ്റ്റേഷൻ പരിധിയിലേക്കും പടരുകയായിരുന്നു.

അക്രമത്തിനിരയായ കോൺസ് ബ്ലോക്ക് പ്രസിഡന്‍റും പാനൂർ നഗരസഭാ കൗൺസിലറുമായ പൂക്കോം വലിയാണ്ടി പീടികയിലെ കെ.പി. ഹാഷിമി (45) നെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

ഇരുകാലുകളും അടിച്ചു തകർക്കപ്പെട്ട നിലയിൽ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ എത്തിച്ച ഹാഷിമിനെ അതീവ ഗുരുതരാവസ്ഥയിലായതിനാൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അയൽവാസിയുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം രാത്രി പതിനൊന്നോടെ മടങ്ങുകയായിരുന്ന ഹാഷിമിനെ പത്തംഗ ആർഎസ്എസ്-ബിജെപി സംഘം അക്രമിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

ഹാഷിമിന് നേരെ നടന്ന അക്രമത്തിനു പിന്നാലെ കോൺഗ്രസ് ബൂത്ത് പ്രസിഡന്‍റ് വലിയാണ്ടി പീടികയിലെ രാജീവന്‍റെ വീടിനു നേരേയും അക്രമം നടന്നു. ആസൂത്രിതമായ അക്രമമാണ് നടന്നത്. പോലീസ് അനാസ്ഥയാണ് അക്രമം കൂടുതൽ പ്രദേശത്തേക്ക് വ്യാപിക്കാൻ കാരണമെന്നും നേതാക്കൾ ആരോപിച്ചു.

ഹാഷിമിനു നേരെ നടന്ന അക്രമത്തിൽ കെ. മുരളീധരൻ എം പി, കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ, ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് എന്നിവർ പ്രതിഷേധിച്ചു.