കൊല്ലം: ആര്യങ്കാവില്‍ ക്ഷീര വികസനവകുപ്പ് പിടികൂടിയ പാല് സൂക്ഷിച്ചിരുന്ന ടാങ്കര്‍ പൊട്ടിത്തെറിച്ചു. തെന്മല പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന ടാങ്കറിന്റെ ആദ്യത്തെ കമ്പാര്‍ട്ട്മെന്റാണ് പൊട്ടിത്തെറിച്ചത്.
കഴിഞ്ഞ ആറു ദിവസമായി സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന പാൽ കേടായി ടാങ്കറിൽ വാതകം നിറഞ്ഞിരിക്കാം എന്നാണ് നിഗമനം. ഇത്തരത്തിൽ കമ്പാര്‍ട്ട്മെന്റിൽ പ്രഷര്‍ നിറഞ്ഞതാണ് പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് സൂചന.
തമിഴ്നാട്ടില്‍നിന്ന് കൊണ്ടുവന്ന 15300 ലിറ്റര്‍ പാലില്‍ ഹൈഡ്രജന്‍ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് ക്ഷീര വികസനവകുപ്പ് വാഹനമുള്‍പ്പെടെ പിടികൂടിയത്. എന്നാല്‍ പിന്നീട് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ പാലില്‍ രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല.
ആറുമണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയില്ലെങ്കില്‍ ഹൈഡ്രജന്‍ പെറോക്സൈഡ് ഓക്സിജനായി മാറുമെന്ന് ക്ഷീര വികസനമന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ വൈകിയതിനാലാവാം പരിശോധനയില്‍ രാസവസ്തു കണ്ടെത്താന്‍ കഴിയാതിരുന്നതെന്നും മന്ത്രി ആരോപിച്ചിരുന്നു.
ആര്യങ്കാവില്‍ പിടികൂടിയ പാല് സൂക്ഷിച്ച ടാങ്കര്‍ പൊട്ടിത്തെറിച്ചു
11:11 AM Jan 17, 2023 | Deepika.com