ജിദ്ദ: ഒരാഴ്ചയ്ക്കിടെ സൗദിയുടെ വിവിധ പ്രദേശങ്ങളിൽ താമസം, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 15,734 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനുവരി അഞ്ച് മുതൽ 11 വരെ രാജ്യത്തുടനീളം സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റുകൾ നടന്നത്.
8,732 താമസ ലംഘകരും 4,180 അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചവരും 2,822 തൊഴിൽ നിയമ ലംഘകരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.അതിൽ 65 ശതമാനം യമൻ പൗരന്മാരും 30 ശതമാനം എത്യോപ്യക്കാരും അഞ്ച് ശതമാനം മറ്റ് രാജ്യക്കാരുമാണ്.
ഇതു കൂടാതെ താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടു വരികയും അഭയം പ്രാപിക്കുകയും ചെയ്തിരുന്ന 16 പേരെയും അറസ്റ്റ് ചെയ്തു. മൊത്തം 31,892 നിയമലംഘകർ നിലവിൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. അതിൽ 29,890 പുരുഷന്മാരും 1,635 സ്ത്രീകളുമാണ്.
ഇവരിൽ 22,445 നിയമലംഘകരെ യാത്രാരേഖകൾ ലഭിക്കുന്നതിന് അവരുടെ നയതന്ത്ര കേന്ദ്രങ്ങളിലേയ്ക്ക് മാറ്റി.
ഒരാഴ്ചയ്ക്കിടെ സൗദിയിൽ അറസ്റ്റിലായത് 15,734 നിയമലംഘകർ
11:10 AM Jan 17, 2023 | Deepika.com