"പട്ടിണി കിടക്കുന്നവർ കളികാണേണ്ട എന്ന പരാമർശം വരുത്തിവച്ച വിന ഇന്നലെ നേരിൽകണ്ടു'

04:46 PM Jan 16, 2023 | Deepika.com
തിരുവനന്തപുരം: കാര്യവട്ടം സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ശ്രീലങ്ക ഏകദിനമത്സരത്തിന് കാണികൾ കുറഞ്ഞ സംഭവത്തിൽ വിമർശനവുമായി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. പട്ടിണി കിടക്കുന്നവർ കളി കാണേണ്ട എന്ന കായികമന്ത്രി വി.അബ്ദുറഹ്മാന്‍റെ പരാമർശത്തിനെതിരെയാണ് പന്ന്യൻ രവീന്ദ്രൻ വിമർശനമുന്നയിച്ചിരിക്കുന്നത്.

കാര്യവട്ടം സ്റ്റേഡിയത്തിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിനം കാണാൻ കഴിഞ്ഞവർ മഹാഭാഗ്യവാന്മാരാണെന്ന് പറയാം. വിരാട് കോലിയും ശുഭ്മൻഗില്ലും നിറഞ്ഞാടിയതും എതിരാളികളെ എറിഞ്ഞൊതുക്കി സിറാജ് നടത്തിയ ഉജ്വല പ്രകടനവും വിജയത്തിന്‍റെ വഴി എളുപ്പമാക്കി. കളിയിലെ ഓരോ ഓവറും പ്രത്യേകതകൾനിറഞ്ഞതും ആവേശം കൊള്ളിക്കുന്നതുമായിരുന്നു.

നിർഭാഗ്യത്തിന് ഒഴിഞ്ഞ ഗാലറിയാണ് കളിക്കാരെ സ്വീകരിച്ചത്. ഇത് പരിതാപകരമാണ്. പട്ടിണി കിടക്കുന്നവർ കളികാണേണ്ട എന്ന പരാമർശം വരുത്തിവച്ച വിന ഇന്നലെ നേരിൽകണ്ടു. നാൽപതിനായിരത്തോളം ടിക്കറ്റ് വിറ്റ സ്ഥലത്ത് ആറായിരമായി ചുരുങ്ങിയതിൽ വന്ന നഷ്ടം കെസിഎക്ക് മാത്രമല്ല സർക്കാരിന് കൂടിയാണെന്ന് പരാമർശക്കാർ ഇനിയെങ്കിലും മനസിലാക്കണം -പന്ന്യൻ രവീന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.