ചെന്നൈ: തമിഴ്നാട് ഗവർണർ ആർ.എൻ. രവിയെ കാഷ്മീരിലേക്ക് അയച്ച് വെടിവച്ച് വീഴ്ത്താനുള്ള അവസരം ഉണ്ടാക്കി നൽകണമെന്ന വിവാദ പരാമർശം നടത്തിയ നേതാവിനെ ഡിഎംകെ സസ്പെൻഡ് ചെയ്തു. ശിവാജി കൃഷ്ണമൂർത്തി എന്ന പ്രാദേശിക നേതാവിനെതിരെയാണ് നടപടി.
ഗവർണർ - സർക്കാർ ശീതസമരം രൂക്ഷമായിരിക്കെ, ഡിഎംകെ പൊതുയോഗത്തിനിടെയാണ് കൃഷ്ണമൂർത്തി വിവാദ പരാമർശങ്ങൾ നടത്തിയത്. ഗവർണർ ഭരണഘടനയെ ബഹുമാനിക്കുന്നില്ലെന്നും അംബേദ്കറുടെ പേര് നയപ്രഖ്യാപന പ്രസംഗത്തിൽ ഉച്ചരിക്കാൻ മടിച്ച അദ്ദേഹത്തെ ചെരിപ്പ് കൊണ്ട് അടിക്കണമെന്നും കൃഷ്ണമൂർത്തി പറഞ്ഞു.
അംബേദ്കറുടെ പേര് ഉച്ചരിക്കാൻ താത്പര്യമില്ലെങ്കിൽ, നമ്മുക്ക് അദ്ദേഹത്തെ ഒരു ഭീകരവാദിയായി കണ്ട് കാഷ്മീരിലേക്ക് അയക്കാം. അവിടെ വച്ച് അദ്ദേഹം വെടികൊണ്ട് വീഴട്ടെ - കൃഷ്ണമൂർത്തി കൂട്ടിച്ചേർത്തു.
പ്രസ്താവന വിവാദമായതോടെ കൃഷ്ണമൂർത്തിയുടേത് പാർട്ടി നിലപാട് അല്ലെന്നും അദ്ദേഹത്തെ സസ്പെൻഡ് ചെയ്തതായും ഡിഎംകെ അറിയിച്ചു. കൃഷ്ണമൂർത്തിയുടെ പരാമർശത്തിനെതിരെ ചലച്ചിത്ര താരം ഖുഷ്ബു അടക്കമുള്ള ബിജെപി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
ഗവർണറെ അധിക്ഷേപിച്ച ഡിഎംകെ നേതാവിന് സസ്പെൻഷൻ
06:46 AM Jan 15, 2023 | Deepika.com