തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുടെ സർവേ നടപടികൾക്കായി നിയോഗിച്ചിരുന്ന റവന്യൂ ജീവനക്കാരെ പൂർണമായി പിൻവലിച്ചു. ഇവരെ റവന്യു വകുപ്പിലെ വിവിധ ഓഫീസുകളിലും പദ്ധതികളിലുമായി പുനർ വിന്യസിച്ചു.
തിരുവനന്തപുരം നഗരത്തിലെ ഔട്ടർ റിങ് റോഡ്, കിഫ്ബി, പൊതുമരാമത്ത് പദ്ധതികൾ എന്നിവയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾക്കും സ്പെഷൽ തഹസിൽദാർ ഓഫീസുകളിലുമാണ് 205 ജീവനക്കാർക്ക് നിയമനം നല്കിയത്. കേന്ദ്രാനുമതി ലഭിക്കുന്ന മുറയ്ക്ക് പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നിലവിൽ കെ റെയിലുമായി ബന്ധപ്പെട്ട ജോലികളൊന്നും നടക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ജീവനക്കാരെ തിരികെ വിളിക്കാൻ റവന്യൂ വകുപ്പ് തീരുമാനിച്ചത്.
കെ റെയിലിനായി എറണാകുളത്ത് സ്പെഷൽ ഡെപ്യൂട്ടികളക്ടറുടെ ഓഫീസും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ സ്പെഷൽ തഹസിൽദാർ ഓഫീസുകളും തുറന്നിരുന്നു. കെ റെയിൽ സർവേയ്ക്കെതിരേ സംസ്ഥാനമെന്പാടും പ്രതിഷേധമുയർന്ന സാഹചര്യത്തിലായിരുന്നു സർവേ നടപടികൾ നിർത്തിവച്ചത്.
സിൽവർ ലൈൻ: പിൻവലിച്ച മുഴുവൻ റവന്യൂ ജീവനക്കാരെയും പുനർവിന്യസിച്ചു
07:44 PM Jan 14, 2023 | Deepika.com