തിരുവനന്തപുരം: ഇന്ത്യ - ശ്രീലങ്ക ക്രിക്കറ്റ് പരന്പരയിലെ അവസാന ഏകദിനത്തിന്റെ ടിക്കറ്റ് വിൽപന മന്ദഗതിയിൽ. ഞായറാഴ്ച നടക്കുന്ന മൂന്നാം ഏകദിനത്തിന്റെ 5000 -ത്തോളം ടിക്കറ്റ് മാത്രമാണ് ഇതുവരെ വിറ്റത്.
നേരത്തെ കാര്യവട്ടത്ത് നടന്ന മത്സരങ്ങളിൽ ചൂടപ്പം പോലെ വിറ്റഴിഞ്ഞ ടിക്കറ്റ് വിൽപന ഇത്തവണ തീർത്തും മന്ദഗതിയിലായത് കേരള ക്രിക്കറ്റ് അസോസിയേഷനെ ഞെട്ടിച്ചിരിക്കുകയാണ്.
സ്കൂൾ പരീക്ഷയും ശബരിമല സീസണുമാണ് ടിക്കറ്റ് വിൽപനയിൽ കുറവ് വരാൻ കാരണമായതെന്ന് കെസിഎ ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി അറിയിച്ചു.
നിരക്ക് വർധനവും ഇത് സംബന്ധിച്ച് നടന്ന വിവാദങ്ങളും ടിക്കറ്റ് വിൽപനയിൽ പ്രതിഫലിച്ചു എന്നാണ് വിലയിരുത്തൽ. അപ്പർ ടിക്കറ്റിന് 1000 രൂപയും ലോവറിന് 2000 രൂപയുമാണ് ഈടാക്കുന്നത്. വിദ്യാർഥികൾക്ക് 500 രൂപയാണ്. 2018 നവംബറിലാണ് ഗ്രീൻഫീൽഡ് ആദ്യമായി ഏകദിനത്തിന് വേദിയായത്.
ടിക്കറ്റ് വിൽപ്പന മന്ദഗതിയിൽ; പരീക്ഷയും ശബരിമല സീസണും ബാധിച്ചെന്ന് ബിനീഷ് കോടിയേരി
12:45 PM Jan 14, 2023 | Deepika.com