ഭുബനേശ്വർ: ഒഡീഷയിലെ കട്ടക്കിൽ ക്രിക്കറ്റ് താരത്തെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഒഡീഷ വനിതാ ക്രിക്കറ്റ് ടീമിന്റെ സെലക്ഷൻ ക്യാന്പിനായി എത്തിയ രാജശ്രീ സ്വെയ്ൻ(25) ആണ് മരിച്ചത്.
ബ്രഹ്മണബസ്ത് വനമേഖലയിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ ഇന്ന് ഉച്ചയോടെയാണ് സ്വെയ്നിനെ കണ്ടെത്തിയത്. പ്രദേശത്ത് വിറക് ശേഖരിക്കാനെത്തിയവർ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറും ഹെൽമെറ്റും കണ്ട് സംശയം തോന്നി പോലീസിനെ വിവരമറിയിച്ചിരുന്നു.
തുടർന്ന് പോലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പുരി സ്വദേശിയായ സ്വെയ്ൻ ദേശീയ ടൂർണമെന്റിനുള്ള സംസ്ഥാന ടീമിൽ ഇടംനേടാൻ സാധിക്കാത്തതിനാൽ ജീവനൊടുക്കിയതാണെന്ന് ഇവരുടെ സഹോദരി പ്രതികരിച്ചു.
സെലക്ഷൻ ക്യാന്പിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ജനുവരി 10-ന് പ്രസിദ്ധീകരിച്ച ടീം ലിസ്റ്റിൽ തന്നെ തഴഞ്ഞെന്നും താൻ കടുത്ത മാനസികസമ്മർദത്തിലാണെന്നും സ്വെയ്ൻ സഹോദരിയെ അറിയിച്ചിരുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി സ്വെയ്നിനെ കാണാനില്ലായിരുന്നുതിനാൽ ഇവർ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ മകൾ ജീവനൊടുക്കിയതല്ലെന്നും സെലക്ഷൻ ക്യാന്പ് നടക്കുന്ന സ്ഥലത്ത് നിന്നും 30 കിലോമീറ്റർ അകലെ വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശത്ത് എത്തിയത് ദുരൂഹമാണെന്നും സ്വെയ്നിന്റെ പിതാവ് ഗുണനിധി ആരോപിച്ചു.
സംഭവത്തിൽ ഒഡീഷ ക്രിക്കറ്റ് അസോസിയേഷന് പ്രതികരിച്ചിട്ടില്ല. സ്വെയ്ൻ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനമെന്നും കേസിൽ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
ഒഡീഷയിൽ ക്രിക്കറ്റ് താരം ജീവനൊടുക്കി
06:13 PM Jan 13, 2023 | Deepika.com