കൊച്ചി: എറണാകുളം എടവനക്കാട് ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ ഭര്‍ത്താവ് സജീവനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
പ്രതി താമസിച്ചിരുന്ന വാടക വീടിനു മുന്നില്‍നിന്ന് ശേഖരിച്ച മൃതദേഹ അവശിഷ്ടങ്ങള്‍ ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തും. 2021 ഒക്ടോബര്‍ 16നാണ് കേസിനാസ്പദമായ സംഭവം. നായരമ്പലം നികത്തിത്തറ രമ്യ(35) ആണ് കൊല്ലപ്പെട്ടത്.
കുട്ടികള്‍ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് പ്രതി സജീവന് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം രാത്രിയില്‍ വീട്ടുമുറ്റത്ത് മൃതദേഹം മറവുചെയ്യുകയായിരുന്നു. ഭാര്യയെ കാണാതായതിനെക്കുറിച്ച് രണ്ട് രീതിയിലാണ് സജീവന് ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞത്.
ബൂട്ടിഷന്‍ കോഴ്സ് കഴിഞ്ഞ ഇവര്‍ മുംബൈയില്‍നിന്ന് ഡല്‍ഹിയിലേക്ക് ജോലിതേടി പോയെന്നാണ് ആദ്യം പറഞ്ഞത്. ഫോണില്‍ പോലും ആരെയും ബന്ധപ്പെടാതെ വന്നപ്പോള്‍ രമ്യയുടെ സഹോദരന് പോലീസില്‍ പരാതി നല്കി.
മുംബൈയില്‍ കോഴ്സ് ചെയ്യുന്നതിനിടെ മറ്റൊരാളുമായി അടുപ്പത്തിലായ രമ്യ ഇയാളോടൊപ്പം വിദേശത്തേയ്ക്ക് കടന്നെന്ന് ഈ ഘട്ടത്തില്‍ ഇയാള്‍ കഥ മെനഞ്ഞു.
എന്നാല്‍ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തിയ പോലീസ് രാജ്യത്തെ ഒരു വിമാനത്താവളം വഴിയും കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രമ്യ വിദേശത്ത് പോയിട്ടില്ലെന്ന് കണ്ടെത്തി.
തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് സജീവന് കുറ്റം സമ്മതിച്ചത്.
എടവനക്കാട്ടെ കൊലപാതം; പ്രതി സജീവനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
12:46 PM Jan 13, 2023 | Deepika.com