തിരുവനന്തപുരം: രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് സി മത്സരത്തിൽ സർവീസസിനെതിരെ 340 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പടുത്തുയർത്തി കേരളം. മത്സരം അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെ, വിജയം നേടാൻ സർവീസസിന് 321 റൺസ് കൂടി വേണം.
മൂന്നാം ദിനം അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 20 റൺസ് നേടിയ സർവീസസിനായി എസ്.ജി. രോഹില്ല(9), സൂഫിയാൻ അലം(11) എന്നിവരാണ് ക്രീസിൽ.
167/7 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച സർവീസസിന്റെ ഒന്നാം ഇന്നിംഗ്സ് 229 റൺസിന് അവസാനിച്ചിരുന്നു. തുടർന്ന് സച്ചിൻ ബേബി നേടിയ 93 റൺസിന്റെ ബലത്തിൽ അതിവേഗം കുതിച്ച കേരളം, ഏഴ് വിക്കറ്റ് നഷ്ടത്തിൽ 242 റൺസ് എന്ന നിലയിൽ നിൽക്കെ രണ്ടാം ഇന്നിംഗ്സ് ഡിക്ലെയർ ചെയ്തു.
സ്കോർ
കേരളം 327, 242/7(dec)
സർവീസസ് 229, 20/0
മൂന്നാം ദിനത്തിലെ ആദ്യ സെഷനിൽ തന്നെ സർവീസസിനെ പുറത്താക്കിയ കേരളം വൻ ലീഡ് ലക്ഷ്യം വച്ചാണ് ബാറ്റിംഗിനിറങ്ങിയത്. 109 പന്തിൽ ആറ് ഫോറും രണ്ട് സിക്സുമായി 93 റൺസ് നേടിയ സച്ചിൻ ബേബിക്കൊപ്പം സൽമാൻ നിസാർ(40), വത്സൽ ഗോവിന്ദ്(48) എന്നിവർ തിളങ്ങി. സെഞ്ചുറിക്ക് തൊട്ടരികിൽ സച്ചിൻ വീണതോടെ ഇന്നിംഗ്സ് ഡിക്ലെയർ ചെയ്യാൻ കേരളം തീരുമാനിക്കുകയായിരുന്നു.
സർവീസസിനായി ദിവേഷ് പത്താനിയ, എം.എസ് റാത്തീ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി. പി.എസ്. പൂനിയ, അർപിത് ഗുലേറിയ, പുൽകിത് നാരംഗ് എന്നിവരും വിക്കറ്റ് പട്ടികയിൽ ഇടംനേടി.
രഞ്ജി ട്രോഫി: കേരളത്തിന്റെ റൺമല താണ്ടാൻ സർവീസസ്
06:06 PM Jan 12, 2023 | Deepika.com