ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ജോഷിമഠും സമീപപ്രദേശങ്ങളും എല്ലാ വർഷവും 2.5 ഇഞ്ച് വീതം താഴുന്നതായി പഠനം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗ് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ഡെറാഡൂൺ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട്, പ്രദേശത്തിന്റെ സാറ്റലൈറ്റ് ഡാറ്റ ഉപയോഗിച്ചാണ് പഠനം നടത്തിയത്.
2020 ജൂലൈ മുതൽ 2022 മാർച്ച് വരെ ശേഖരിച്ച സാറ്റലൈറ്റ് ചിത്രങ്ങളാണ് പഠനത്തിന് ഉപയോഗിച്ചത്. മുഴുവൻ പ്രദേശവും സാവധാനം താഴ്ന്നുക്കൊണ്ടിരിക്കുകയാണെന്നാണ് ഇത് കാണിക്കുന്നത്. ജോഷിമഠിൽ മാത്രമല്ല താഴ്വരയിൽ ഉടനീളം ഭൂമി താഴുന്നതായി സാറ്റലൈറ്റ് ചിത്രങ്ങൾ കാട്ടിത്തരുന്നു.
ഈ വർഷമാണ് ജോഷിമഠിൽ പ്രശ്നം ഗുരുതരമായത്. കെട്ടിടങ്ങളും റോഡുകളും വൻതോതിൽ വിള്ളലുകൾ വികസിച്ചതോടെ ക്ഷേത്രനഗരമായ ജോഷിമഠ് പ്രതിസന്ധിയിലായി. 90 കിലോമീറ്റർ താഴെയുള്ള മറ്റൊരു നഗരത്തിലും വിള്ളലുകൾ രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ട്. സമീപത്തെ നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെ തപോവൻ പദ്ധതിയാണ് സ്ഥിതി വഷളാക്കിയതെന്ന് ജോഷിമഠിലെ നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
വിള്ളൽ വീണ വീടുകളുകളുടെ എണ്ണം 678 ആയി ഉയർന്നു. 27 കുടുംബങ്ങളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. ഇരുനൂറിലേറെ വീടുകളിൽ ജില്ലാ ഭരണകൂടം റെഡ് ക്രോസ് മാർക്ക് ചെയ്തിട്ടുണ്ട്. ഇവിടെനിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ വാടകവീടുകളിലേക്കോ മാറാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
വീടൊഴിയുന്ന ഓരോ കുടുംബത്തിനും മാസം തോറും 4000 രൂപ വീതം ആറു മാസത്തേക്ക് സംസ്ഥാന സർക്കാർ നല്കും. എൻഡിആർഎഫ്, എസ്ഡിആർ എഫ് സംഘങ്ങളെ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്. ജോഷിമഠിലെ 16 സ്ഥലങ്ങളിലാണ് ദുരിതാശ്വാസ ക്യാന്പുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂ ടാതെ 19 ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും ഒരുക്കിയിട്ടുണ്ട്.
ജോഷിമഠ് പ്രതിവർഷം 2.5 ഇഞ്ച് വീതം താഴുന്നതായി പഠനം
10:07 PM Jan 10, 2023 | Deepika.com