കൊച്ചി: സേവനം തൃപ്തികരമല്ലെന്ന കാരണത്താല്‍ കരാര്‍ ജീവനക്കാരെ പിരിച്ചു വിടുന്നതിന് മുമ്പ് കാരണം വ്യക്തമാക്കി അവര്‍ക്ക് നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്കി. മാനന്തവാടി നഗരസഭയിലെ ആയുഷ് എന്‍.എച്ച്.എം ഹോമിയോ ഡിസ്പെന്‍സറിയിലെ രണ്ടു പാര്‍ട്ട് ടൈം ജീവനക്കാരെ പിരിച്ചുവിട്ട നടപടി റദ്ദാക്കി ജസ്റ്റീസ് അനു ശിവരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാതെയും ഏതെങ്കിലും തരത്തിലുള്ള കണ്ടെത്തല്‍ നടത്താതെയുമാണ് തങ്ങളെ പിരിച്ചു വിട്ടതെന്നും നിയമവിരുദ്ധമായ നടപടി റദ്ദാക്കി തുടരാന്‍ അനുവദിക്കണമെന്നുമാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്.
ഈ വാദത്തില്‍ കഴമ്പുണ്ടെന്ന് വിലയിരുത്തിയ സിംഗിള്‍ ബെഞ്ച് ഹര്‍ജിക്കാര്‍ കരാര്‍ ജീവനക്കാരാണെങ്കിലും തൃപ്തികരമല്ലാത്ത സേവനം സംബന്ധിച്ച നോട്ടീസ് ലഭിക്കാന്‍ ഇവര്‍ക്ക് അര്‍ഹതയുണ്ടെന്ന് വ്യക്തമാക്കി. കൃത്യമായ സെലക്ഷന് നടപടികളിലൂടെയാണ് തങ്ങളെ നിയമിച്ചതെന്നും പിന്‍വാതില്‍ നിയമനമല്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു. ഹര്‍ജിക്കാരിലൊരാള്‍ 2010 മുതലും മറ്റൊരാള്‍ 2016 ലും കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നു. വ്യക്തമായ കാരണം വ്യക്തമാക്കി നോട്ടീസ് നല്‍കാതെയാണ് പിരിച്ചുവിട്ടതെന്നും ഇവര്‍ വിശദീകരിച്ചു.
എന്നാല്‍ ഇവര്‍ക്ക് സര്‍വീസില്‍ സ്ഥിരമായി തുടരാന്‍ അവകാശമില്ലെന്നും കൃത്യമായ നടപടിക്രമങ്ങളിലൂടെയല്ല ഇവരെ നിയമിച്ചതെന്നും മാനന്തവാടി നഗരസഭ വാദിച്ചു. തുടര്‍ന്നാണ് നോട്ടീസ് നല്‍കാതെ പിരിച്ചുവിട്ടതു നിയമപരമല്ലെന്നു ഹൈക്കോടതി വിധി പറഞ്ഞത്. ഹര്‍ജിക്കാര്‍ക്ക് തുടരാമെങ്കിലും നിയമാനുസൃതം നോട്ടീസ് നല്കി കാരണങ്ങള്‍ വ്യക്തമാക്കി നഗരസഭയ്ക്ക് ഇനിയും നടപടി സ്വീകരിക്കാനാകുമെന്നും ഹൈക്കോടതി വിധിയില്‍ പറയുന്നു.
കരാര്‍ ജീവനക്കാരെ പിരിച്ചുവിടുന്നതിനു മുൻപ് കാരണം വ്യക്തമാക്കണം: ഹൈക്കോടതി
08:57 PM Jan 10, 2023 | Deepika.com