എറണാകുളം: തൃക്കാക്കര പീഡനക്കേസിൽ സിഐ പി.ആർ. സുനുവിനെതിരെ തെളിവില്ലെന്ന് പോലീസ് റിപ്പോർട്ട്. ഭര്‍ത്താവിന്റെ സമ്മര്‍ദം മൂലമാണ് കൊല്ലം സ്വദേശിനിയായ പരാതിക്കാരി സിഐക്കെതിരെ ആരോപണം ഉന്നയിച്ചതെന്ന് മൊഴി നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തൃക്കാക്കര എസിപി തയാറാക്കിയ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി.
തൃക്കാക്കരയില്‍ താമസിക്കുന്ന യുവതിയാണ് സുനുവിനെതിരെ കൂട്ടപീഡന പരാതി നല്‍കിയത്. സുനുവും മറ്റ് ചിലരും ചേര്‍ന്ന് കടവന്ത്രയിലും തൃക്കാക്കരയിലും വച്ച് തന്നെ കൂട്ടപീഡനത്തിന് ഇരയാക്കി എന്നായിരുന്നു പരാതി. തന്റെ ഭര്‍ത്താവ് ജയിലില്‍ കഴിയവെ ആണ് തന്നെ സ്വാധീനിച്ച് പീഡനത്തിന് ഇരയാക്കിയതെന്ന് യുവതി പരാതിയില്‍ പറഞ്ഞിരുന്നു.
നിരവധി ആരോപണങ്ങൾ നേരിടുന്ന സുനു, പിരിച്ചുവിടല്‍ നടപടിയുടെ ഭാഗമായുള്ള ഹിയറിംഗിന് ഹാജരായിരുന്നില്ല. ഇന്നലെ രാവിലെ 11ന് ഡിജിപിക്ക് മുന്നില്‍ ഹാജരാകണമെന്നായിരുന്നു സുനുവിന് നല്കിയ നിര്‍ദേശം. ചികിത്സയിലാണെന്നും സാവകാശം വേണമെന്നും സുനു ആവശ്യപ്പെട്ടിരുന്നു.
ഹിയറിംഗിൽ നല്കുന്ന വിശദീകരണം തൃപ്തികരമല്ലെങ്കില്‍ സുനുവിനെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയേനെ. ഈ നടപടി ഒഴിവാക്കാനാണ് സുനു ഹിയറിംഗിൽ നിന്ന് വിട്ട്നിന്നത്. ഇതിനിടെയാണ് പോലീസ് ക്ലീൻ ചിറ്റ് റിപ്പോർട്ട് സമർപ്പിച്ചത്.
ഒന്‍പത് ക്രിമിനല്‍ കേസുകളിലെ പ്രതിയും 15 തവണ വകുപ്പുതല നടപടിയും നേരിട്ട ഉദ്യോഗസ്ഥനാണ് സുനു. തൃക്കാക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത പീഡനക്കേസില്‍ ഉള്‍പ്പെട്ടതോടുകൂടി സുനുവിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
തൃക്കാക്കര പീഡനക്കേസ്: സിഐ സുനുവിന് ക്ലീൻ ചിറ്റ് നൽകി പോലീസ്
09:56 PM Jan 04, 2023 | Deepika.com