റായ്പൂര്‍: ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ ദേവാലയത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ ഇടപെട്ട് ദേശീയ ന്യൂനപക്ഷ കമ്മീഷന്. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാനിനോട് കമ്മീഷന് റിപ്പോര്‍ട്ട് തേടി.
സംഘര്‍ഷത്തില്‍ ഇതുവരെ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ ബിജെപി നേതാവുള്‍പ്പെടെയുള്ള അഞ്ച് പേരെ മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
മതപരിവർത്തനം ആരോപിച്ചാണ് നാരായണ്‍പുര്‍ ജില്ലയിലെ പള്ളിക്കുനേരെ ആക്രമണമുണ്ടായത്. നാരായണ്‍പുര്‍, കൊണ്ടഗോണ്‍ ജില്ലകളിലെ ആദിവാസി വിഭാഗങ്ങളിലുള്ളവര്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ എതിര്‍പ്പിന് കാരണമായതെന്നാണ് ആരോപണം.
ഘര്‍ വാപ്പസി മുദ്രാവാക്യമുയര്‍ത്തിയാണ് ഇവിടെ ക്രൈസ്തവര്‍ക്കുനേരേ അക്രമം നടത്തുന്നത്. മൂന്നാഴ്ച മുമ്പ് പൊക്കഞ്ചൂര്‍ ഗ്രാമത്തിലെ ക്രിസ്ത്യന്‍ ദേവാലയത്തിനു നേരേയും ആക്രമണമുണ്ടായി. പള്ളിക്കകത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേ ആക്ര മണമുണ്ടായി.
സെമിത്തേരികളില്‍ സംസ്കാര ചടങ്ങുകള്‍ നടത്തുന്നതിനും അക്രമികള്‍ അനുവദിക്കാത്ത സാഹചര്യമുണ്ടെന്ന് നാരായണ്‍പുരില്‍ സേവനം ചെയ്യുന്ന മിഷനറി വൈദികര്‍ പറഞ്ഞു.
അക്രമം ഭയന്ന് ഗ്രാമങ്ങളില്‍ നിന്നു പലായനം ചെയ്ത നൂറുകണക്കിനാളുകള്‍ക്ക് ഇനിയും മടങ്ങിയെത്താനായിട്ടില്ല.
ക്രൈസ്തവ ദേവാലയത്തിന് നേരെയുണ്ടായ ആക്രമണം; ദേശീയ ന്യൂനപക്ഷ കമ്മീഷന് റിപ്പോര്‍ട്ട് തേടി
12:42 PM Jan 04, 2023 | Deepika.com