കോൽക്കത്ത: പശ്ചിമ ബംഗാളില്‍ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. കല്ലേറിൽ ട്രെയിനിന്റെ ചില്ല് തകര്‍ന്നു. ഹൗറയില്‍ നിന്നും ന്യൂജല്‍പായ്ഗുരിയിലേക്ക് പോയ ട്രെയിനിന് നേരെ മാൾഡ സ്റ്റേഷന് സമീപത്ത് വച്ചാണ് ആക്രമണമുണ്ടായത്.
യാത്രക്കാർക്ക് പരിക്കേൽക്കുകയോ ട്രെയിൻ വൈകുകയോ ചെയ്തില്ലെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഇന്ത്യൻ റെയിൽവേ വ്യക്തമാക്കി.
ഡിസംബർ 30 നാണ് പശ്ചിമ ബംഗാളിൽ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ സംസ്ഥാനത്ത് പദ്ധതി ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ ഏഴാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനാണിത്.
ഹൗറയിൽ നിന്നും ന്യൂജൽപായ്ഗുരിയിലേക്ക് ഏഴര മണിക്കൂറുകൊണ്ട് 550 കിലോമീറ്റർ ദൂരമാണ് ട്രെയിൻ സർവീസ് നടത്തുക. ഇതിനിടയിൽ മൂന്നു സ്റ്റോപ്പുകൾ മാത്രമേയുള്ളു.
ബുധനാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും വന്ദേ ഭാരത് സർവീസ് നടത്തും. ഹൗറയിൽ നിന്ന് രാവിലെ 5.50ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.25ന് ജൽപായ്ഗുരിയിലെത്തും. ജയ്പാൽഗുരിയിൽ നിന്നും ഉച്ചകഴിഞ്ഞ്3.05-ന് പുറപ്പെട്ട് രാത്രി 10.35-ന് ഹൗറയിലെത്തും.
പശ്ചിമ ബംഗാളിൽ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്
12:56 PM Jan 03, 2023 | Deepika.com