രാജ്കോട്ട്: രഞ്ജി ട്രോഫി ചരിത്രത്തിൽ ആദ്യ ഓവറിൽ ഹാട്രിക് നേടുന്ന ആദ്യ താരമായി സൗരാഷ്ട്ര നായകൻ ജയ്ദേവ് ഉനാദ്ഘട്ട്. ടൂർണമെന്റ് ചരിത്ത്രതിലെ ഏറ്റവും വേഗമേറിയ ഹാട്രിക് നേട്ടം എന്ന റിക്കാർഡും താരം സ്വന്തമാക്കി.
2017- 2018 സീസണിൽ, ആദ്യ ഓവറിലെ അവസാന പന്തിലും മൂന്നാം ഓവറിലെ ആദ്യ രണ്ട് പന്തുകളിലുമായി ഹാട്രിക് സ്വന്തമാക്കിയ കർണാടക താരം വിനയ് കുമാറിന്റെ അതിവേഗ ഹാട്രിക് നേട്ടമാണ് ഉനാദ്ഘട്ട് പഴങ്കഥയാക്കിയത്.
ഡൽഹിക്കെതിരായ എലീറ്റ് ഗ്രൂപ്പ് ബി മത്സരത്തിലാണ് ഉനാദ്ഘട്ട് റിക്കാർഡ് പുസ്തകം തിരുത്തുന്ന തരത്തിലുള്ള ഈ നേട്ടങ്ങൾ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഡൽഹിയുടെ മേൽ ഇടിത്തീ കണക്കെയാണ് ഉനാദ്ഘട്ടിന്റെ പന്തുകൾ ഇരച്ചുകയറിയത്.
ആദ്യ ഓവറിലെ മൂന്നാം പന്തിൽ, റണ്ണൊന്നും എടുക്കാതെ നിന്ന ഡൽഹിയുടെ ഓപ്പണർ ധ്രുവ് ഷോറെയെുടെ സ്റ്റംപ്സ് പറത്തിക്കൊണ്ടാണ് ഉനാദ്ഘട്ട് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്.
പുതുതായി ക്രീസിലെത്തിയ വൈഭവ് റാവലിനെ ഉനാദ്ഘട്ട് ഹാർവിക് ദേശായിയുടെ കൈകളിൽ എത്തിച്ചു. ക്യാച്ച് പൂർത്തിയാക്കും മുന്പ് സ്ട്രൈക്കിലെത്തിയ ഓപ്പണർ ആയുഷ് ബദോനിയെ, ഓവറിലെ അവസാന പന്തിൽ ജയ് ഗോഹില്ലിന്റെ കൈയിലെത്തിച്ച് ഉനാദ്ഘട്ട് ഹാട്രിക്ക് പൂർത്തിയാക്കി. ഇതോടെ റണ്ണൊന്നും നേടാതെ മൂന്ന് വിക്കറ്റ് നഷ്ടമായ നിലയിലായി ഡൽഹി.
തുടർന്ന് മൂന്ന് വിക്കറ്റുകൾ കൂടി ഉനാദ്ഘട്ട് സ്വന്തമാക്കി. ഒടുവിൽ വിവരം ലഭിക്കുന്പോൾ 24 ഓവറിൽ 75-8 എന്ന നിലയിലാണ് ഡൽഹി.
ചരിത്രം കുറിച്ച് ഉനാദ്ഘട്ട്; ആദ്യ ഓവറിൽ ഹാട്രിക്
12:56 PM Jan 03, 2023 | Deepika.com