തിരുവനന്തപുരം: ദുരന്ത നിവാരണ അഥോറിറ്റി സംഘടിപ്പിച്ച മോക്ക് ഡ്രില്ലിനിടയിൽ യുവാവ് മുങ്ങി മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മേധാവിയും പത്തനംതിട്ട കളക്ടറും ദുരന്തം ഉണ്ടാകാനിടയായ സാഹചര്യം പരിശോധിച്ച് 15 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.
മരിച്ച ബിനു 45 മിനിറ്റോളം വെള്ളത്തിനടിയിൽ മുങ്ങിക്കിടന്നതായി പരാതിയിൽ പറയുന്നു. യഥാസമയം ദുരന്ത നിവാരണ സേന എത്തിയിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നുവെന്നും മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിൽ ചൂണ്ടിക്കാട്ടി.
മുൻകരുതൽ സ്വീകരിക്കാതെയുള്ള മോക്ക് ഡ്രിൽ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും പരാതിക്കാരൻ പറഞ്ഞു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണാവശ്യം. റിപ്പോർട്ട് ലഭിച്ചശേഷം കമ്മീഷൻ മേൽ നടപടികൾ സ്വീകരിക്കും.
മോക്ക് ഡ്രില്ലിനിടയിൽ മരണം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
08:17 PM Dec 30, 2022 | Deepika.com