തിരുവനന്തപുരം: അന്പലത്തിൽ പോകുന്നവരെയും തിലകക്കുറി ചാർത്തുന്നവരെയും മൃദു ഹിന്ദുത്വത്തിന്റെ പേരിൽ അകറ്റിനിർത്തുന്നത് ഉചിതമല്ലെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി. ബിജെപിക്കെതിരായ പോരാട്ടത്തിൽ ഭൂരിപക്ഷ - ന്യൂനപക്ഷ സമുദായങ്ങളെ ഒപ്പം നിർത്തിയെങ്കിൽ മാത്രമെ വരുന്ന തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ അധികാരത്തിൽ നിന്നും താഴെയിറക്കാൻ കഴിയുകയുള്ളൂവെന്ന് അദേഹം അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസിന്റെ 138-ാം സ്ഥാപക ദിനാഘോഷം കെപിസിസി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
"എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ച് നിർത്താൻ കോണ്‍ഗ്രസിന് കഴിയണം. അന്പലത്തിൽ പോകുന്നവരെയും തിലകക്കുറി ചാർത്തുന്നവരെയും മൃദു ഹിന്ദുത്വത്തിന്റെ പേരിൽ അകറ്റിനിർത്തുന്നത് ഉചിതമല്ല. അത് വീണ്ടും മോദിക്ക് അധികാരത്തിൽ വരാനെ ഉപകരിക്കു. എല്ലാ മതസ്ഥരായ ജനങ്ങളെയും കൂടെ നിർത്തണം.
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഭരണഘടന തന്നെ ഇല്ലാതാക്കും. ഭാരതത്തിന്റെ അഖണ്ഡതയും ബഹുസ്വരതയും തകർക്കപ്പെടും. മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച ബ്രട്ടീഷുകാരുടെ അതേ തന്ത്രമാണ് അധികാരം നിലനിർത്താൻ ബിജെപിയും പയറ്റുന്നത്. പൗരന്റെ മൗലിക അവകാശങ്ങളെയും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെയും ബിജെപി ഇല്ലായ്മ ചെയ്യുകയാണ്'.
ഭാഷയുടെയും വർഗത്തിന്റെയും വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും മതത്തിന്റെയും പേരിൽ ബിജെപി ഭിന്നിപ്പുണ്ടാക്കുന്നുവെന്ന് പറഞ്ഞ ആന്റണി, ഇന്ത്യയുടെ വൈവിധ്യങ്ങളെയും നാനാത്വത്തെയും സംരക്ഷിക്കാൻ കോണ്‍ഗ്രസിന് മാത്രമെ കഴിയുകള്ളൂവെന്നും കൂട്ടിച്ചേർത്തു.
അമ്പലത്തിൽ പോകുന്നത് മൃദുഹിന്ദുത്വമല്ലെന്ന് എ.കെ.ആന്റണി
07:17 PM Dec 28, 2022 | Deepika.com