മുംബൈ: അഴിമതിക്കേസിൽ അറസ്റ്റിലായ മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രിയും എൻസിപി നേതാവുമായ അനിൽ ദേശ്മുഖ് ജയിൽ മോചിതനായി.
ദേശ്മുഖിന് ജാമ്യം അനുവദിച്ച ബോംബെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ സിബിഐ നൽകിയ ഹർജി തള്ളിയിരുന്നു. ജാമ്യനടപടികൾ പൂർത്തിയാക്കി വൈകിട്ട് അഞ്ചിന് ആർതർ റോഡ് ജയിലിൽ നിന്ന് ദേശ്മുഖ് മോചിതനായി.
ഡിസംബർ 12-ന് ജാമ്യം അനുവദിച്ചിരുന്നെങ്കിലും 15 ദിവസത്തേക്ക് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സിബിഐ ആവശ്യം ഹൈക്കോടതി അംഗീകരിച്ചതിനാലാണ് ദേശ്മുഖിന്റെ മോചനം വൈകിയത്.
സ്റ്റേ ഉത്തരവ് ദീർഘിപ്പിക്കണമെന്ന ആവശ്യം തള്ളിയ കോടതി, കേസിൽ ഇനി 2023 ജനുവരിയിൽ മാത്രമായിരിക്കും വാദം കേൾക്കുക എന്ന് അറിയിച്ചു.
മുംബൈ നഗരത്തിലെ ബാർ - പബ് ഉടമകളിൽ നിന്ന് മാസപ്പടിയായി 100 കോടി രൂപ പിരിച്ച് നൽകണമെന്ന് ദേശ്മുഖ് ആവശ്യപ്പെട്ടതായി സച്ചിൻ വാസെ എന്ന മുൻ പോലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരുന്നു.
മുൻ സിറ്റി പോലീസ് കമ്മീഷണർ പരംബീർ സിംഗും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. തുടർന്ന് 2022 ഏപ്രിലിൽ ദേശ്മുഖിനെ സിബിഐ അറസ്റ്റ് ചെയ്തു. വ്യവസായ പ്രമുഖൻ മുകേഷ് അംബാനിയിൽ നിന്ന് പണം തട്ടാൻ വ്യാജ സുരക്ഷാഭീഷണി സൃഷ്ടിച്ച കേസിലെ പ്രതിയാണ് സച്ചിൻ വാസെ.
അംബാനിയുടെ ആഡംബര വസതിക്ക് മുമ്പിൽ സംശായസ്പദമായ നിലയിൽ കാർ പാർക്ക് ചെയ്ത് ഭീഷണി ഉയർത്തിയ കേസിൽ അറസ്റ്റിലായപ്പോഴാണ് ദേശ്മുഖിനെതിരെ അദേഹം ആരോപണം ഉയർത്തിയത്.
അനിൽ ദേശ്മുഖ് ജയിൽ മോചിതനായി
05:51 PM Dec 28, 2022 | Deepika.com