തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെതിരായ ആരോപണം സിപിഎമ്മിന്റെ ആഭ്യന്തര കാര്യമല്ലെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ജയരാജൻ മന്ത്രിയായിരിക്കുമ്പോൾ തുടങ്ങിയതാണ് ഈ അഴിമതിയെന്നും ആരോപണത്തിന്മേൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
ജയരാജൻ മന്ത്രിയായിരിക്കുമ്പോഴാണ് റിസോർട്ടിന്റെ പ്രവർത്തനം തുടങ്ങിയത്. വിഷയം സാമ്പത്തിക ഇടപാടാണ്. അതുകൊണ്ടുതന്നെ സിപിഎമ്മിന്റെ ആഭ്യന്തര വിഷയമല്ല. പണം എവിടെ നിന്ന് വന്നു എന്നതൊരു ചോദ്യമാണെന്നും സുധാകരൻ പറഞ്ഞു.
ജയരാജന്റെ മകന് ദുബായില്‍ പെട്രോളിയത്തിന്റെ ക്ലിയറിംഗ് യൂണിറ്റ് ഉണ്ടെന്ന് സ്വപ്ന സുരേഷ് ആരോപിച്ചിട്ടുള്ളതാണ്. ഒരു മന്ത്രിയെന്ന നിലയ്ക്ക് അധികാരം ദുര്‍വിനിയോഗം ചെയ്ത് സമ്പത്തുണ്ടാക്കിയാല്‍ അതെങ്ങനെയാണ് സ്വന്തം കാര്യമാകുന്നത്?. അഭ്യന്തര കാര്യമാകുന്നതെങ്ങനെയാണെന്ന് സുധാകരൻ ചോദിച്ചു.
റിസോര്‍ട്ടുമായി ബന്ധപ്പെട്ട് മുമ്പേ തന്നെ പലതവണ പറഞ്ഞിട്ടുണ്ട്. താന്‍ തന്നെ ഇതേ വിഷയത്തില്‍ ഒന്നോ രണ്ടോ വാര്‍ത്താസമ്മേളനം നടത്തിയിട്ടുണ്ട്. വിഷയം സിപിഎമ്മിന്റെ ആഭ്യന്തര കാര്യമാണെന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സുധാകരൻ വ്യക്തമാക്കി.
ഇ.പി. ജയരാജനെതിരായ ആരോപണം സിപിഎമ്മിന്റെ ആഭ്യന്തര കാര്യമല്ല: കെ. സുധാകരൻ
02:35 PM Dec 27, 2022 | Deepika.com