തിരുവനന്തപുരം: പേര് വിവാദത്തെത്തുടർന്ന് പ്രതിസന്ധിയിലായ ഹേമന്ത് ജി. നായർ ചിത്രം "ഹിഗ്വിറ്റ' റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ സെൻസറിംഗ് നടപടികൾ പൂർത്തിയായതായും സിബിഎഫ്സി സർട്ടിഫിക്കറ്റ്(സെൻസർ സർട്ടിഫിക്കറ്റ്) ലഭിച്ചതായും അണിയറപ്രവർത്തകർ അറിയിച്ചു.
സാഹിത്യകാരൻ എൻ.എസ്. മാധവന്റെ ഇതേ പേരിലുള്ള ചെറുകഥയുമായി ബന്ധപ്പെട്ട് നിലനിന്ന വിവാദങ്ങൾക്കിടയിലാണ് സെൻസറിംഗ് നടപടികൾ പൂർത്തിയായത്. തന്റെ കഥയുടെ പേര് അനുവാദം വാങ്ങാതെ ഉപയോഗിച്ചെന്ന് ആരോപിച്ച് മാധവൻ ഫിലിം ചേംബറിന് പരാതി നൽകിയിരുന്നു. മാധവന് അനുകൂലമായ നിലപാടാണ് ചേംബർ സ്വീകരിച്ചത്.
പേര് മാറ്റണമെന്ന നിലപാട് ചേംബർ മുന്നോട്ട് വച്ചതോടെ ചിത്രത്തിന്റെ റിലീസ് വൈകുകയായിരുന്നു. വിഖ്യാത ഫുട്ബോളർ റെനെ ഹിഗ്വിറ്റയുടെ ജീവിതമായോ എൻ.എസ്. മാധവന്റെ ചെറുകഥയുമായോ ചിത്രത്തിന്റെ കഥയ്ക്ക് യാതൊരു സാമ്യവുമില്ലെന്ന് സംവിധായകൻ വ്യക്തമാക്കിയിരുന്നു.
2019-ൽ തന്നെ പ്രസ്തുത പേര് ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്തതാണെന്ന അണിയറപ്രവർത്തകരുടെ വാദം അംഗീകരിച്ചാണ് സിബിഎഫ്സി സർട്ടിഫിക്കറ്റ് നൽകിയത്. ചിത്രം 2023 ജനുവരിയിൽ റിലീസ് ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് സംവിധായകൻ അറിയിച്ചു.
സുരാജ് വെഞ്ഞാറമ്മൂട്, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് രാഷ്ട്രീയ പശ്ചാത്തലത്തിൽ കഥ പറയുന്ന ഹിഗ്വിറ്റയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പോരാടാൻ ഹിഗ്വിറ്റ തയാർ; സെൻസറിംഗ് പൂർത്തിയാക്കി
11:04 PM Dec 24, 2022 | Deepika.com