ലിസ്ബൺ: പോർച്ചുഗൽ ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലക സ്ഥാനത്തുനിന്ന് ഫെർണാണ്ടോ സാന്റോസിനെ പുറത്താക്കി. ലോകകപ്പിൽ സെമി ഫൈനൽ കാണാതെ പുറത്തായതിനു പിന്നാലെയാണ് സന്റോസിനെ മാറ്റാൻ പോർച്ചുഗീസ് ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചത്.
മൊറോക്കോയോട് തോറ്റാണ് പോർച്ചുഗൽ ഖത്തർ ലോകകപ്പിൽ നിന്ന് പുറത്തായത്. പ്രീക്വാർട്ടർ, ക്വാർട്ടർ മത്സരങ്ങളിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ ഇലവനിൽ നിന്നു മാറ്റി നിർത്തിയതിൽ കടുത്ത വിമർശനമാണ് ആരാധകരിൽ നിന്നുയർന്നത്. ഇതിഹാസ താരം ലൂയിസ് ഫിഗോ അടക്കമുള്ളവർ സാന്റോസിനെതിരെ രംഗത്തെത്തിയിരുന്നു.
പോര്‍ച്ചുഗലിന്റെ എക്കാലത്തെയും മികച്ച പരിശീലകനാണ് സാന്റോസ്. 2014ൽ ആയിരുന്നു സാന്റോസ് പോർച്ചുഗലിന്റെ മാനേജരായി ചുനതലയേറ്റത്. 2016ൽ യൂറോ കപ്പ് നേടിക്കൊണ്ട് പോർച്ചുഗലിന് ആദ്യ കിരീടം അദ്ദേഹം സമ്മാനിച്ചു. 2019ൽ നേഷൺസ് ലീഗ് കിരീടവും സാന്റോസിന് കീഴിൽ പോർച്ചുഗൽ നേടിയിരുന്നു.
പോർച്ചുഗൽ പുതിയ പരിശീലകനെ താമസിയാതെ പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ടുകൾ. പുതിയ പരിശീലകനായി പോര്‍ച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ അന്വേഷണം തുടങ്ങി കഴിഞ്ഞു. സൂപ്പര്‍ പരിശീലകൻ ഹോസേ മൗറീഞ്ഞോയെ സമീപിച്ചു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകൾ. റൊണാൾഡോയുമായി അടുത്ത ബന്ധമുള്ളയാണ് ഹോസേ മൗറീഞ്ഞോ.
പോര്‍ട്ടോ പരിശീലകൻ സെര്‍ജിയോ കോണ്‍സൈസോ, മാര്‍സെ പരിശീലകൻ ആന്ദ്രേ വിയ്യാസ് ബോസ് എന്നിവരും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്. പോര്‍ച്ചുഗലിന്റെ യൂറോ കപ്പ് യോഗ്യതാ മത്സരങ്ങൾ മാര്‍ച്ചിൽ തുടങ്ങും. അതിന് മുമ്പ് പുതിയ കോച്ച് ചുമതലയേല്‍ക്കും.
ലോകകപ്പിലെ തോൽവി; കോച്ച് സാന്റോസിനെ പുറത്താക്കി പോർച്ചുഗൽ
06:44 AM Dec 16, 2022 | Deepika.com