ഫാ. സ്റ്റാന്‍ സാമിയെ കുടുക്കിയതാണെന്ന് അമേരിക്കൻ ഫോറന്‍സിക് റിപ്പോര്‍ട്ട്

11:37 PM Dec 13, 2022 | Deepika.com
ന്യൂഡൽഹി: ഫാ. സ്റ്റാൻ സാമിക്കെതിരേ എൻഐഎ ഹാജരാക്കിയ തെളിവുകൾ കെട്ടിച്ചമച്ചതെന്ന് ഫോറൻസിക് റിപ്പോർട്ട്. അമേരിക്കന്‍ ഫോറന്‍സിക് സംഘമായ ബോസ്റ്റണിലെ ആഴ്സണൽ കണ്‍സൾട്ടിംഗ് നടത്തിയ പഠനത്തിലാണ് സ്റ്റാന്‍ സാമിയെ ബോധപൂര്‍വം കുടുക്കിയതാണെന്ന് കണ്ടെത്തിയത്.

നക്സൽ ഗൂഡാലോചനയിൽ ഫാ. സ്റ്റാൻ സാമിയും പങ്കാളിയായെന്നും മാവോയിസ്റ്റ് നേതാക്കളുമായി ബന്ധപ്പെട്ടു എന്നു സ്ഥാപിക്കാൻ എൻഐഎ മുന്നോട്ടു വെച്ച ഇലക്ട്രോണിക് തെളിവുകൾ എല്ലാം വ്യാജമാണെന്നുമാണ് പരിശോധനയിൽ വെളിപ്പെട്ടത്.

ഫാ. സ്റ്റാൻ സാമിയുടെ അഭിഭാഷകരാണ് തെളിവുകൾ ഫോറൻസിക് പരിശോധനയ്ക്ക് നൽകിയത്. മാവോയിസ്റ്റുകൾ എഴുതിയ കത്തുകൾ എന്ന് എൻഐഎ വാദിച്ചത് ഉൾപ്പടെ 44 രേഖകളാണ് പരിശോധിച്ചത്.

ഫാ. സ്റ്റാൻ സാമിയുടെ മരണത്തിന് 17 മാസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിനെതിരായ തെളിവുകൾ കെട്ടിച്ചമച്ചതായിരുന്നു എന്ന വിവരം പുറത്തു വരുന്നത്. നെറ്റ്വയർ എന്ന മാൽവെയർ ഉപയോഗിച്ചാണ് അദ്ദേഹത്തിന്‍റെ കംപ്യൂട്ടർ ഹാക്ക് ചെയ്തത് എന്നാണ് ആഴ്സണൽ കണ്‍സൾട്ടിംഗ് വ്യക്തമാക്കുന്നത്.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത ഫാ. സ്റ്റാൻ സാമി 2020ൽ ജയിലിൽ കഴിയവേ മരിക്കുകയായിരുന്നു.