"ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവർഗരതിയും'

06:58 PM Dec 13, 2022 | Deepika.com
കണ്ണൂർ: ആൺകുട്ടിയേയും പെൺകുട്ടിയേയും ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവർഗരതിയുമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്മാൻ രണ്ടത്താണി. കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിച്ചാൽ നാടിന്‍റെ സംസ്കാരം എങ്ങോട്ട് പോകുമെന്നും അദ്ദേഹം ചോദിച്ചു. കണ്ണൂരിൽ യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിലാണ് വിവാദ പ്രസ്താവനയുമായി അബ്ദുൾ റഹ്മാൻ രണ്ടത്താണി രംഗത്തെത്തിയത്.

ഇന്ന് കേരളത്തിലെ ഏത് കോളജും സ്കൂളുമെടുത്താൽ അവിടെ പകുതിയിലധികവും പെൺകുട്ടികളാകും. വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികൾക്ക് വലിയ പ്രാധാന്യമുണ്ട്. അവർ വലിയ വളർച്ച നേടിക്കൊണ്ടിരിക്കുകയാണ്. അതൊന്നും ഒരുമിച്ചിരുത്തി പഠിപ്പിച്ചിട്ടല്ല. ആൺകുട്ടിയേയും പെൺകുട്ടിയേയും ഒരുമിച്ചിരുത്തിയാൽ വലിയ മാറ്റം ഉണ്ടാകുമത്രേ. എന്നിട്ട് പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവർഗരതിയും. അതല്ലേ ഹരം.

ഈ കൗമാര പ്രായത്തിലെത്തിയ കുട്ടികളെ ഒരുമിച്ചിരുത്തിയിട്ട് ഇത് പഠിപ്പിച്ചുകൊടുത്താൽ എങ്ങനെയുണ്ടാകും നാടിന്‍റെ സംസ്കാരമെന്നും ആ സംസ്കാരം എവിടെയെത്തുമെന്നും അദ്ദേഹം ചോദിച്ചു. ഇവർക്കൊക്കെ ആവശ്യം ധാർമികമായ വിശ്വാസപരമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടരുത് എന്നതാണ്. സ്ത്രീക്കും പുരുഷനും ഭരണഘടന സമത്വം കൊടുക്കാൻ പറഞ്ഞിട്ടുണ്ട്. അതു മാത്രമല്ല ഭരണഘടന പറഞ്ഞത്. ഓരോ വ്യക്തിയുടെയും മതപരമായ വിശ്വാസം സംരക്ഷിക്കാനും ഭരണഘടന പറയുന്നുണ്ട്.

മതപരമായ വിശ്വാസം കൊണ്ടുപോലും ചിലർക്ക് അത് എതിർക്കേണ്ടിവരും. അത് തെറ്റാണെന്ന് പറയേണ്ടിവരും. കോത്താരി കമ്മിഷനും വിവിധ കാലഘട്ടത്തിൽ വന്ന കമ്മീഷനുകളും ഇന്ത്യയുടെ വിദ്യാഭ്യാസ രീതി എന്താവണമെന്ന് നിർവചിച്ചിട്ടുണ്ട്. ആ നിർവചനത്തിൽ നിന്നുകൊണ്ട് വേണം വിദ്യാഭ്യാസത്തെ കാണാൻ. അതിനു പകരം ഈ രീതിയിലൊക്കെ പഠിപ്പിച്ചാൽ ശരിയാകുമെന്ന് ആരാണ് പറഞ്ഞത്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അത് ശരിയാണെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രസംഗം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി രണ്ടത്താണി രംഗത്തെത്തി. വികലമായ രീതിയിലേക്ക് പാഠ്യപദ്ധതി പരിഷ്കാരം കൊണ്ടുപോകുന്നതിനെയാണ് എതിർത്തതെന്ന് രണ്ടത്താണി പറഞ്ഞു. കുട്ടികളുടെ വസ്ത്രധാരണത്തിലടക്കം മതപരമായ കാര്യങ്ങൾ സംരക്ഷിക്കണം.

കൗമാര കാലത്ത് അപകടകരമായ കാര്യങ്ങളിലേക്ക് പോകുന്നത് ശരിയല്ല. ഇന്ത്യൻ ഭരണഘടന അതിന് അവകാശം നൽകുന്നുണ്ട്. സർക്കാർ നീക്കത്തിൽ സൈദ്ധാന്തിക അജണ്ട ഉണ്ടോയെന്ന് സംശയിക്കുന്നുവെന്നും ലൈംഗിക വിദ്യാഭ്യാസം അടിച്ചേൽപ്പിക്കേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു. സ്കൂളിലെ സമയം മാറ്റം മദ്രസ വിദ്യാഭ്യാസത്തെ പോലും ബാധിക്കും. പുതിയ പദ്ധതികൾ കൊണ്ടുവന്നാണ് വിദ്യാഭ്യാസ രംഗത്ത് മാറ്റം കൊണ്ടുവരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.