ദോഹ: കായിക മത്സരങ്ങൾ വിശകലനം ചെയ്യുന്നവരുടെ പ്രിയ വാക്കാണ് "മൊമന്റം'. കളിക്കളത്തിലെ മാനസിക മുൻതൂക്കവും വിജയദിശയിലേക്കുള്ള ഒഴുക്കും സൂചിപ്പിക്കാനുള്ള പദമാണിത്. മൊമന്റം ഒരു സങ്കൽപം മാത്രമാണെന്നും മിഥ്യാ സ്വഭാവമുള്ള ചിന്താഗതി മാത്രമാണെന്നുമുള്ള വാദങ്ങളും ശക്തമാണ്.
അദൃശ്യ സാന്നിധ്യമായി മൊമന്റം കളം നിറഞ്ഞ ഖത്തർ ലോകകപ്പിലെ ആദ്യ രണ്ട് ക്വാർട്ടർ മത്സരങ്ങൾ മൈതാനത്തെ മാനസിക മുൻതൂക്കം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് തെളിയിച്ചു. സാംബ താളം രക്തത്തിൽ അലിഞ്ഞ് ചേർന്ന ബ്രസീലിന് മാത്രം കോർത്തെടുക്കാൻ സാധിക്കുന്ന ഈണത്തോടെ ക്രൊയേഷ്യൻ പെനൽറ്റി ബോക്സിൽ നെയ്മറും സംഘവും നേടിയ ആദ്യ ഗോൾ മത്സരത്തിലെ മൊമന്റം അവർക്ക് സമ്മാനിച്ചു.
എന്നാൽ ബ്രസീൽ ഗോൾമുഖത്തേക്കുള്ള ആദ്യ സുവ്യക്തമായ അവസരത്തിൽ തന്നെ അലിസൺ ബെക്കറെ കീഴടക്കി ഗോൾ നേടിയതോടെ ക്രൊയേഷ്യ ആത്മവിശ്വാസത്തിന്റെ കൊടുമുടി കയറി. സെമിയിലേക്ക് കാൽ വച്ച് കഴിഞ്ഞു എന്നുറപ്പിച്ച ബ്രസീലിന് കടുത്ത മാനസിക സമ്മർദം നൽകുന്നതായിരുന്നു ഈ ഗോൾ. 30 മിനിറ്റുള്ള അധികസമയത്ത് ബ്രസീലിയൻ ആക്രമണത്തിന്റെ മുനയൊടിഞ്ഞത് ഇക്കാരണത്താലാണ്.
പ്രീ ക്വാർട്ടറിൽ ജപ്പാനെതിരെ ഷൂട്ട്ഔട്ടിൽ നേടിയ വിജയം മനസിൽ ആവാഹിച്ച ക്രൊയേഷ്യൻ ഗോൾകീപ്പർ ലിവകോവിച്ച് അനായസം കാനറി ഷോട്ടുകൾ തടഞ്ഞിട്ടു. മത്സരം പരമാവധി വലിച്ച് നീട്ടുക എന്ന ക്രൊയേഷ്യൻ സമ്മർദ തന്ത്രത്തിൽ മുന്നിൽ ബ്രസീലിന് അടി തെറ്റി.
സമ്മർദത്തിന് അടിമപ്പെട്ട രാജി പ്രഖ്യാപനം വരെ നടത്തിയിട്ടുള്ള ലയണൽ മെസിക്കും സംഘത്തിനും രണ്ടാം ക്വാർട്ടർ മത്സരത്തിൽ സമാന വിധി നേരിടേണ്ടി വരുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. മെസിയുൾപ്പെടെ ഏവരും തളർന്നിട്ടും ശരീരഭാഷയിലും കളിമികവിലും ആത്മവിശ്വാസം ഉച്ചത്തിൽ പ്രകടിപ്പിച്ച ഗോൾകീപ്പർ മാർട്ടീനസ്, മൊമന്റം സ്വയം ആവാഹിച്ച് കൂടെ നിർത്തുകയായിരുന്നു.
നിശ്ചിത സമയത്തെ അവസാന സെക്കൻഡിൽ തന്ത്രപരമായ ഫ്രീകിക്കിലൂടെ 2 -2 എന്ന നിലയിലേക്ക് ഡച്ച് പട മത്സരം എത്തിച്ചതോടെ പല അർജന്റീനൻ താരങ്ങളും ഭയാശങ്കയിലായിരുന്നു. എന്നാൽ ഗോൾമുഖത്ത് മാർട്ടീനസ് മിന്നും പ്രകടനം പുറത്തെടുക്കുമെന്ന വിശ്വാസത്തിൽ കളിച്ച അവർക്ക് അധിക സമയത്ത് നിരവധി ഷോട്ടുകൾ ഉതിർക്കാനായി.
ലോകകപ്പ് പെനൽറ്റി ഷൂട്ട്ഔട്ടുകളിൽ യൊഹാൻ ക്രൈഫിന്റെ കാലം മുതൽ തുടരുന്ന ദുർവിധി ഓർമയിലുണ്ടായിരുന്ന നെതർലന്ഡ്സ് മനഃപൂർവം മൊമന്റം അർജന്റീനയ്ക്ക് സമ്മാനിക്കുന്ന രീതിയിലാണ് അധിക സമയത്ത് കളിച്ചത്. ആദ്യ സ്പോട്ട് കിക്കെടുത്ത വിർജിൽ വാൻ ഡൈക്കിന് പിഴച്ചതോടെ അവിശ്വസനീയമായ തിരിച്ച് വരവുകൾ കാഴ്ചവച്ച കളിയിലെ മൊമന്റം എന്നേക്കുമായി ഓറഞ്ച് പടയ്ക്ക് നഷ്ടപ്പെട്ടിരുന്നു.
"മൊമന്റം' നഷ്ടമായ ബ്രസീൽ; പതറാതെ നിന്ന് മാർട്ടീനസ്
02:59 PM Dec 10, 2022 | Deepika.com