ദോഹ: അത്യന്തം വാശിയേറിയ പോരാട്ടത്തില്‍ കരുത്തരായ നെതര്‍ലന്‍ഡ്സിനെ തകർത്ത് മെസിയും സംഘവും സെമി ഫൈനലിലേക്ക്. ക്വാർട്ടർ ഫൈനലിൽ പെനൽറ്റി ഷൂട്ടൗട്ടിലൂടെ 4-3 നാണ് ഓറഞ്ച് പടയ്ക്ക് മടക്കടിക്കറ്റ് നൽകിയത്. സെമിയിൽ ക്രൊയേഷ്യയാണ് അർജന്റീനയുടെ എതിരാളികൾ.
നിശ്ചിത സമയം അവസാനിക്കുമ്പോൾ ഇരുടീമുകളും രണ്ട് വീതം ഗോളുകള്‍ നേടി സമനില പാലിച്ചു. ഇതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. എന്നാൽ അധിക സമയത്തും സമനില ആയതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.
നിശ്ചിത സമയത്ത് അര്‍ജന്റീനയ്ക്കായി നഹ്വെല്‍ മൊളീന്യ (35), ലയണല്‍ മെസി (73) എന്നിവർ ഗോൾ നേടി. അർജന്റീന വിജയത്തിലേക്ക് നീങ്ങവേയാണ് നെതർലൻഡിന്റെ ഗോളെത്തുന്നത്. പകരക്കാരനായി ഇറങ്ങിയ വൗട്ട് വെഗോര്സ്റ്റാണ് നെതര്‍ലന്‍ഡ്സിന്റെ രണ്ടു ഗോളുകളും നേടുന്നത്.
ഷൂട്ടൗട്ടിൽ നെതര്‍ലന്‍ഡ്സിന്റെ രണ്ട് കിക്കുകള്‍ അത്യുജ്ജലമായി തട്ടിയകറ്റിയ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസാണ് അര്‍ജന്റീനയുടെ ഹീറോ. ഷൂട്ടൗട്ടില്‍ അര്‍ജന്റീനയ്ക്കായി മെസി, ലിയാന്‍ഡ്രോ പെരെഡെസ്, ഗോണ്‍സാലോ മോണ്ടിയല്, ലൗട്ടാറോ മാര്‍ട്ടിനെസ് എന്നിവര്‍ ലക്ഷ്യം കണ്ടു. ടിയൂന്‍ കൂപ്പ്മെയ്നേഴ്സ്, വൗട്ട് വെഗോര്‍സ്റ്റ്, ലൂക്ക് ഡിയോംഗ് എന്നിവര്‍ ലക്ഷ്യം നേടി.
മൊളീന്യ-മെസി
മത്സരത്തിന്റെ തുടക്കം തൊട്ട് ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്ക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. 35-ാം മിനിറ്റിൽ നെതർലൻഡ്സിന്റെ പ്രതിരോധം ഭേദിച്ച് കൊണ്ട് മൊളീന്യ അർജന്റീനയെ മുന്നിലെത്തിച്ചു. മെസിയുടെ അസിസ്റ്റിൽ നിന്നാണ് ഗോളെത്തിയത്.
71-ാം മിനിറ്റില്‍ ലഭിച്ച പെനാൽറ്റിയിൽ നിന്നാണ് അർജന്റീനയുടെ രണ്ടാമത്തെ ഗോൾ പിറന്നത്. അക്യൂനയെ ബോക്സിനകത്തുവച്ച് ഡംഫ്രിസ് ഫൗള്‍ ചെയ്തിനാണ് പെനാൽറ്റി കിട്ടിയത്. കിക്കെടുത്ത് മെസിക്ക് പിഴച്ചില്ല. നെതർലൻഡ്സ് ഗോൾകീപ്പർ നൊപ്പാര്‍ട്ടിനെ മറികടന്നു പന്ത് വലയിലെത്തി.
ഇടുത്തീയായി വൗട്ട് വെഗോര്‍സ്റ്റ്
പകരക്കാരനായി ഇറങ്ങിയ വെഗോർസ്റ്റാണ് നെതർലൻഡ്സിന്റെ മറുപടി ഗോളുകൾ നേടിയത്. 83-ാം മിനിറ്റില്‍ അത്യുഗ്രന്‍ ഹെഡറിലൂടെ വെഗോര്‍സ്റ്റ് നെതർലൻഡ്സിന്റെ ആദ്യ ഗോൾ നേടി. ഇന്‍ജുറി ടൈമിന്റെ അവസാന സെക്കന്‍ഡിലാണ് ഗോള്‍ പിറന്നത്.
അനാവശ്യമായി അര്‍ജന്റീന വഴങ്ങിയ ഒരു ഫ്രീകിക്കാണ് മത്സരത്തില്‍ ഗതിമാറ്റിയത്. കിക്കെടുത്ത കൂപ്പ്മെയ്നേഴ്സ് പന്ത് വെഗോര്‍സ്റ്റിന് നല്കി. കൂപ്പ്മെയ്നേഴ്സിന്റെ പാസ് സ്വീകരിച്ച വെഗോര്‍സ്റ്റ് ഗോള്‍കീപ്പര്‍ മാര്‍ട്ടിനെസിനെ നിസഹായനാക്കി പന്ത് വലയിലെത്തിച്ചു. തൊട്ടുപിന്നാലെ മത്സരം നിശ്ചിത സമയം അവസാനിച്ച് അധികസമയത്തേക്ക് കടന്നു.
എക്സ്ട്രാ ടൈമില്‍ ഇരുടീമും വിജയഗോളിനായി കിണഞ്ഞുശ്രമിച്ചെങ്കിലും ഗോൾ അകന്നു നീന്നു. ഇതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു.
രക്ഷകനായി എമിലിയാനോ മാര്‍ട്ടിനസ്; ഷൂട്ടൗട്ടിൽ ഓറഞ്ച് പടയെ വീഴ്ത്തി അർജന്റീന സെമിയിൽ
10:22 AM Dec 10, 2022 | Deepika.com