ഷിംല: ഹിമാചൽപ്രദേശിൽ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും. നിയമസഭാകക്ഷിയോഗം മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തി. ഇക്കാര്യം ആവശ്യപ്പെടുന്ന ഒറ്റവരി പ്രമേയം പാസാക്കി യോഗം പിരിഞ്ഞതായാണ് വിവരം. മുഖ്യമന്ത്രി കസേരയ്ക്കായി വടംവലി മുറുകിയതോടെയാണ് ഹൈക്കമാൻഡിന്റെ കോർട്ടിലേക്ക് തീരുമാനം തട്ടിയത്.
നേരത്തെ രണ്ട് മണിക്കൂർ വൈകിയാണ് നിയമസഭാ കക്ഷിയോഗം തുടങ്ങാനായത്. എംഎൽഎമാർ എത്താൻ വൈകിയതോടെയാണ് യോഗവും വൈകിയത്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷ പ്രതിഭ സിംഗ്, മുൻ പാർട്ടി അധ്യക്ഷൻ സുഖ്വീന്ദർ സിംഗ് സുഖു, മുകേഷ് അഗ്നിഹോത്രി എന്നിവരാണ് മുഖ്യമന്ത്രി കസേരയിൽ നോട്ടമിട്ടിരിക്കുന്നത്.
മുൻ മുഖ്യമന്ത്രി വീർഭദ്ര സിങ്ങിന്റെ ഭാര്യ കൂടിയായ പ്രതിഭ സിംഗ് ശക്തമായ അവകാശവാദമാണ് ഉന്നയിക്കുന്നത്. ഇവരുടെ അനുയായികൾ ഇന്ന് എഐ സിസി നിരീക്ഷകൻ ഭൂപേഷ് ഭാഗലിന്റെ വാഹനം തടഞ്ഞിരുന്നു. സംസ്ഥാനത്തെ നേതാക്കളുമായി ചർച്ച നടത്തി മടങ്ങിയ ഛത്തിസ്ഗഡ് മുഖ്യന്റെ കാർ, പി സിസി പ്രസിഡന്റ് പ്രതിഭാ സിംഗിന്റെ അനുയായികൾ തടഞ്ഞു. പ്രതിഷേധവുമായി കാറിന് മുമ്പിൽ നിലയുറപ്പിച്ച പ്രവർത്തകരെ നേതാക്കളെത്തി അനുനയി പ്പിച്ചാണ് മാറ്റിയത്.
തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ പാർട്ടിയെ നയിച്ച പ്രതിഭയ്ക്ക് പകരം നിയമസഭാകക്ഷിയിൽ അംഗമായ ഒരു നേതാവിനെത്തന്നെ മുഖ്യമന്ത്രിയാക്കാനാണ് പാ ർട്ടി നീക്കം. ഇതിനിടെ, മുഖ്യമന്ത്രി ആരാകുമെന്ന് സംസ്ഥാനത്തുള്ളവർ തീരുമാനിക്കുമെന്ന് പ്രതിഭ സിംഗ് പറഞ്ഞിരുന്നു.
ഹിമാചൽ: ഒറ്റവരി പ്രമേയം, പന്ത് ഹൈക്കമാൻഡ് കോർട്ടിൽ
09:44 PM Dec 09, 2022 | Deepika.com