മുംബൈ:അഹമ്മദാബാദ്- മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കുവേണ്ടി 22,000 കണ്ടൽ മരങ്ങള്‍ മുറിക്കാന്‍ ഉപാധികളോടെ അനുമതി നല്കി ബോംബെ ഹൈക്കോടതി. ചീഫ് ജസ്റ്റീസ് ദിപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
വിരാര്‍, താനെ സ്റ്റേഷനുകള്‍ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയാല്‍ നഷ്ടപ്പെടുന്ന മരങ്ങളുടെ എണ്ണം പകുതിയായി കുറയ്ക്കാമെന്ന് നേരത്തെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും മഹാരാഷ്ട്ര തീര പരിപാലന അതോറിറ്റിയും നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശം പാലിച്ചിട്ടുണ്ടെന്ന് നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പറേഷന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.
മുറിക്കേണ്ട കണ്ടൽ മരങ്ങളുടെ എണ്ണം 53,000 ആയിരുന്നു. ഇത് 22,000 ആയി കുറച്ചു. മരങ്ങള്‍ മുറിക്കുന്നതിന് ആവശ്യമായ അനുമതികള്‍ നേടിയിട്ടുണ്ട്. മുറിക്കുന്ന മരങ്ങള്‍ക്ക് പകരം അഞ്ചിരട്ടി മരങ്ങള്‍ നട്ടുപിടിപ്പിച്ച് ആ നഷ്ടം നികത്തുമെന്നും അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു.
പദ്ധതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകളും കോടതിക്ക് നല്കിയ ഉറപ്പും കൃത്യമായി പാലിക്കണമെന്ന് നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്പറേഷന് കോടതി കർശന നിര്‍ദേശം നല്കി. മരം മുറിക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന ബോംബെ ആസ്ഥാനമായുള്ള പരിസ്ഥിതി സംഘടനയുടെ ആവശ്യം കോടതി തള്ളി.
ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കുവേണ്ടി 22,000 മരങ്ങള്‍ മുറിക്കാന്‍ അനുമതി
04:45 PM Dec 09, 2022 | Deepika.com