ഷിംല: 2018 ഡിസംബറിന് ശേഷം ആദ്യമായി ഘടകകക്ഷികളുടെ പിന്തുണയില്ലാതെ മുഖ്യമന്ത്രി പദവിയിലേക്ക് രാജ്യത്തെ ഒരു കോൺഗ്രസ് നേതാവ് എത്തുന്ന സാഹചര്യമാണ് ഹിമാചൽ പ്രദേശിലെ തെരഞ്ഞെടുപ്പ് ഫലം സമ്മാനിച്ചത്. കാത്തിരുന്ന കിട്ടിയ ആ മുഖ്യമന്ത്രി സ്ഥാനത്തിനായി പാർട്ടിയിൽ പിടിവലി ആരംഭിച്ചതോടെ കോൺഗ്രസ് പതിവ് റൂട്ടിൽ തന്നെയെന്ന് വ്യക്തമായി.
"ദേവഭൂമി'യിലെ ഉന്നതപദവിയിലേക്ക് തെരഞ്ഞെടുപ്പിൽ മിന്നും പ്രകടനം കാഴ്ചവച്ച നേതാക്കൾക്ക് പകരം ഹൈക്കമാൻഡ് നിർദേശിക്കുന്ന വ്യക്തികൾ എത്തുമോയെന്നറിയാൻ കാത്തിരിക്കുകയാണ് ഏവരും.
അന്തരിച്ച മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ പത്നിയും പിസിസി അധ്യക്ഷയുമായ പ്രതിഭ സിംഗ്, തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ലെങ്കിലും മുഖ്യമന്ത്രി പദവി ആഗ്രഹിക്കുന്ന വ്യക്തിയാണ്. പ്രതിഭയുടെ പ്രധാന എതിരാളിയും തുടർച്ചയായ നാലാം തവണ വിജയം നേടി കരുത്ത് തെളിയിച്ച നേതാവുമായ സുഖ്വിന്ദർ സിംഗ് സുഖു, പദവി ലക്ഷ്യമിട്ടുള്ള അണിയറ നീക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞു.
പാർലമെന്ററി പാർട്ടി നേതൃ പദവി അഞ്ച് വർഷം വഹിച്ച മുകേഷ് അഗ്നിഹോത്രിയും സിപിഎം സിറ്റിംഗ് എംഎൽഎയെ തോൽപ്പിച്ച് തിയോഗ് മണ്ഡലം പിടിച്ച കുൽദീപ് സിംഗ് റാത്തോഡും അണിയറ നീക്കങ്ങൾ ആരംഭിച്ചതോടെ പദവിയിലേക്ക് ചതുഷ്കോണ പോരാട്ടം ഉറപ്പായി.
ബിജെപി തന്ത്രങ്ങൾ ഭയന്ന് ഛത്തിസ്ഗഡിലേക്ക് മാറ്റിയ വിജയികൾ റിസോർട്ട് മുറിയിൽ രാഷ്ട്രീയ നീക്കങ്ങൾ സജീവമാക്കുന്നുണ്ട്. കൂടുതൽ എംഎൽഎമാരുടെ പിന്തുണയും ഹൈക്കമാൻഡ് പ്രീതിയും ഒത്തുവരുന്ന നേതാവ് ആരെന്ന് വൈകിട്ട് നടക്കുന്ന ഉന്നതതല ചർച്ചയ്ക്ക് ശേഷം വ്യക്തമാകും.
ഭരണം കിട്ടി; തമ്മിലടി തുടങ്ങി
01:24 PM Dec 09, 2022 | Deepika.com