ഷില: ഹിമാചലില്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അവകാശവാദവുമായി വിരഭദ്ര സിംഗിന്റെ ഭാര്യ പ്രതിഭാ സിംഗ്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് മുന്‍മുഖ്യമന്ത്രി വിരഭദ്രയുടെ പേരില്‍ നടത്തിയ പ്രചാരണമാണെന്ന് പ്രതിഭ പറഞ്ഞു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ കുടുംബത്തെ ഹൈക്കമാന്‍ഡിനു തള്ളിക്കളയാനാവില്ല.
ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ കൂടിയാണ് പ്രതിഭ. സംസ്ഥാനത്തെ 68 മണ്ഡലങ്ങളിലും പോയി പ്രചാരണം നടത്തണമെന്നാണ് സോണിയാ ഗാന്ധി തന്നോട് ആവശ്യപ്പെട്ടത്. അത് താന്‍ ആത്മാര്‍ഥമായി നിര്‍വഹിച്ചതാണ് തെരഞ്ഞെടുപ്പിലെ വിജയത്തിന് വഴിയൊരുക്കിയതെന്നും പ്രതിഭ പറഞ്ഞു.
വിരഭദ്രയുടെ പേരും മുഖവും പ്രവര്ത്തനങ്ങളുമുപയോഗിച്ചാണ് വോട്ട് പിടിച്ചത്. അത് കണ്ടില്ലെന്ന് നടിക്കാന്‍ ഹൈക്കമാന്‍ഡിനു കഴിയില്ലെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാന്‍ ഇന്ന് മൂന്നിന് കോണ്‍ഗ്രസ് യോഗം ചേരാനിരിക്കെയാണ് പ്രതിഭയുടെ പ്രതികരണം. സിറ്റിംഗ് എംപിയായ പ്രതിഭ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല.
പ്രതിഭാ സിങ്, മുന്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഖ്വിന്ദര് സുഖു, മുന്‍ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി തുടങ്ങിയവരെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് സൂചന.
ഹിമാചലില്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അവകാശവാദവുമായി പ്രതിഭാ സിംഗ്
01:29 PM Dec 09, 2022 | Deepika.com