തിരുവനന്തപുരം: മേപ്പാടി പോളിടെക്നിക് അക്രമവുമായി ബന്ധപ്പെട്ട ഭരണ പ്രതിപക്ഷ വാദങ്ങൾ രൂക്ഷമായതിനെത്തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭാനടപടികൾ വെട്ടിച്ചുരുക്കുന്നതായും ഇന്നത്തേക്ക് പിരിയുന്നതായും സ്പീക്കർ എ.എൻ. ഷംസീർ അറിയിച്ചു.
മേപ്പാടി കോളജിലെ എസ്എഫ്ഐ നേതാവ് അപർണ ഗൗരിക്ക് മർദനമേറ്റ സംഭവത്തിൽ പ്രതികൾ എസ്എഫ്ഐക്കാർ തന്നെയാണെന്ന പ്രതിപക്ഷ ആരോപണമാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. ലഹരിക്കേസിൽ സസ്പെൻഷനിലായ വിദ്യാർഥി എസ്എഫ്ഐ നേതാവാണെന്ന പ്രസ്താവന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയതോടെ ബഹളം വർധിച്ചു.
ഭീഷണിപ്പെടുത്താൻ നോക്കേണ്ടെന്ന് പറഞ്ഞ സതീശന് പിന്തുണയുമായി പ്രതിപക്ഷ അംഗങ്ങൾ എഴുന്നേറ്റതോടെ തർക്കം രൂക്ഷമായി. ഇതോടെയാണ് സഭ പിരിയാനുള്ള തീരുമാനം സ്പീക്കർ അറിയിച്ചത്.
നേരത്തെ, ലഹരിമരുന്ന് വ്യാപനം സംബന്ധിച്ച് വിഷയങ്ങൾ ചർച്ച ചെയ്യാൻ മാത്യു കുഴൽനാടൻ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചിരുന്നു. വിഷയം ചർച്ച ചെയ്യവേ, കോഴിക്കോട്ട് എട്ടാം ക്ലാസ് വിദ്യാർഥിയെ ലഹരി കാരിയറാക്കിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി സർക്കാർ അറിയിച്ചിരുന്നു.
ഭരണ - പ്രതിപക്ഷ ബഹളം: സഭ ഇന്നത്തേക്ക് പിരിഞ്ഞു
12:36 PM Dec 09, 2022 | Deepika.com