തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിൽ കേരളവുമായി സഹകരണം ഉറപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഫിൻലാൻഡ് അംബാസഡർ റിത്വ കൗക്കു റോണ്ടെ. ഫിലാൻഡ് സഹകരണത്തോടെ ടാലന്റ് കോറിഡോറും ഇന്നവേഷൻ കോറിഡോറും വികസിപ്പിക്കുന്നതിന് ധാരണയായി.
ഇതു സംബന്ധിച്ച മാർഗരേഖ ഫിൻലാൻഡിലെയും കേരളത്തിലെയും അക്കാദമിക് വിദഗ്ധർ ചേർന്ന് തയാറാക്കും. നേരത്തെ ആറു മേഖലകളിൽ കേരളവും ഫിൻലാൻഡും തമ്മിൽ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. ശൈശവകാല വിദ്യാഭ്യാസവും പരിചരണവും, ശാസ്ത്രം, ഗണിതം, ഐടി അധിഷ്ഠിത വിദ്യാഭ്യാസം, മൂല്യനിർണയം ,അധ്യാപക വിദ്യാഭ്യാസം എന്നിവയാണ് ഫിൻലാൻഡുമായി സഹകരണം ഉറപ്പാക്കാൻ നിശ്ചയിച്ച മേഖലകൾ. ഈ മേഖലകളിലെ സഹകരണം സംബന്ധിച്ച ആക്ഷൻ പ്ലാൻ ജനുവരിയോടുകൂടി വികസിപ്പിക്കും.
വയോധികർക്കായി ഫിൻലാൻഡ് നടപ്പാക്കുന്ന പദ്ധതികളും നയങ്ങളും പഠിക്കാൻ കേരളം ആഗ്രഹിക്കുന്നതായി കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പറഞ്ഞു. വീഡിയോ കോണ്‍ഫറൻസിലൂടെ ആദ്യഘട്ട ചർച്ചകൾ ആരംഭിക്കാം. കേരളത്തിൽ നിക്ഷേപത്തിനായി ഫിൻലാൻഡ് കന്പനികളെ സ്വാഗതം ചെയ്യുന്നതായും എംബസി ഇതിനായി മുൻകൈയെടുക്കണമെന്നും മുഖ്യമന്ത്രി അംബാസിഡറോട് അഭ്യർഥിച്ചു.
അംബാസിഡറുടെ സന്ദർശനത്തിന്റെ തുടർച്ചയായി ഫിൻലാൻഡിൽ നിന്നുള്ള അധ്യാപക സംഘം കേരളം സന്ദർശിക്കും. ടൂറിസം, മാരി ടൈം, കാലാവസ്ഥ ഗവേഷണം, ഹൈഡ്രജൻ എനർജി, വയോജന പരിചരണം, സുസ്ഥിര വന പരിപാലനം മുതലായ കാര്യങ്ങളിൽ ഫിനിഷ് സഹകരണത്തിന് തയാറാണെന്ന് അംബാസഡർ പറഞ്ഞു. നേരത്തെ കേരളസംഘം ഫിൻലാൻഡ് സന്ദർശിച്ചതിന്റെ തുടർച്ചയായിട്ടാണ് അംബാസഡറും സംഘവും കേരളത്തിൽ എത്തിയത്.
വിദ്യാഭ്യാസ മേഖലയിൽ കേരളവുമായി സഹകരണം ഉറപ്പിക്കും: ഫിൻലാൻഡ് അംബാസഡർ
07:38 PM Dec 08, 2022 | Deepika.com