ഗാന്ധിനഗർ: വിജയമല്ലാതെ മറ്റൊന്നും ഗുജറാത്തിലെ ജനങ്ങൾ തങ്ങൾക്ക് സമ്മാനിക്കില്ലെന്ന ബിജെപി വാദം സത്യമെന്ന് വീണ്ടും തെളിയിച്ച് തെരഞ്ഞെടുപ്പ് ഫലം. 1995-ൽ ലഭിച്ച സംസ്ഥാന ഭരണം, എതിരാളികളെ നിഷ്പ്രഭരാക്കുന്ന രീതിയിൽ 149 സീറ്റുകൾ നേടി ഇത്തവണയും നിലനിർത്തിയതോടെ ബിജെപി ഇന്ത്യൻ രാഷ്ട്രീയത്തിൽ തങ്ങളുടെ കരുത്ത് എന്തെന്ന് വ്യക്തമാക്കി.
2017-ൽ 77 സീറ്റ് നേടി കരുത്ത് കാട്ടിയ കോൺഗ്രസ് 19 സീറ്റിലേക്ക് വീണു. ആം ആദ്മി പാർട്ടി എട്ട് സീറ്റ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു.
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഹിമാചൽ പ്രദേശിൽ ഫോട്ടോ ഫിനിഷ് ഉറപ്പാണ്. 68 അംഗ ഹിമാചലിൽ നിലവിൽ ബിജെപി 35 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. 30 സീറ്റുമായി കോൺഗ്രസ് കനത്ത പോരാട്ടം കാഴ്ചവച്ചെങ്കിലും വോട്ട് നിലയിൽ മുന്നിട്ട് നിൽക്കുന്ന സ്വതന്ത്ര്യ സ്ഥാനാർഥികളുടെ പിന്തുണ ഉറപ്പാക്കി ഭരണം പിടിക്കാൻ സാധിക്കുമെന്നാണ് ബിജെപി കരുതുന്നത്.
ഗുജറാത്ത് നിയമസഭയിൽ 53.62 ശതമാനം വോട്ട് ബിജെപി നേടിയപ്പോൾ, കോൺഗ്രസ് വോട്ട് ശതമാനം 26.57 ആയി കുറഞ്ഞു. കോൺഗ്രസ് വോട്ടുകൾ പിടിച്ചടക്കിയ ആം ആദ്മി പാർട്ടി 12.80 ശതമാനം വോട്ട് നേടി.
ഗുജറാത്തിൽ ബിജെപി 149 നോട്ട് ഔട്ട്; ഹിമാചലിൽ ബലാബലം
11:00 AM Dec 08, 2022 | Deepika.com