തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ നീക്കുന്നതിനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്നും നീക്കുന്നതിനെയല്ല പ്രതിപക്ഷം എതിർക്കുന്നതെന്നും മറിച്ച് പകരം ഒരുക്കുന്ന സംവിധാനത്തിലൂടെ സർവകലാശാലകളെ മാർക്സിസ്റ്റ് വത്കരിക്കാനുള്ള നീക്കത്തെയാണെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ബിൽ അവതരണത്തിന് തടസവാദം ഉന്നയിച്ചുകൊണ്ട് പറഞ്ഞു.
പുതുതായി നിയമിക്കുന്ന ചാൻസലർക്ക് വേണ്ട മിനിമം യോഗ്യത എന്താണെന്നോ ചാൻസലർ നിയമനം മൂലം ഉണ്ടാകുന്ന സാന്പത്തികബാധ്യതകൾ സംബന്ധിച്ച കാര്യങ്ങളോ ബില്ലിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഇത് തട്ടിക്കൂട്ടിയ ബില്ലാണെന്നും ബിൽ നിലനില്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷത്തിന്റെ തടസവാദങ്ങൾ തള്ളി ബിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു.
സംസ്ഥാനത്തെ 14 സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ നീക്കാനുള്ള ബില്ല് മുഖ്യമന്ത്രിക്കു വേണ്ടി നിയമമന്ത്രി പി. രാജിവാണ് അവതരിപ്പിച്ചത്. ജസ്റ്റീസ് മദൻമോഹൻ പുഞ്ചി കമ്മീഷൻ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് ചാൻസലർ പദവിയിൽ മാറ്റം വരുത്തുന്നതെന്ന് ബിൽ അവതരിപ്പിച്ചുകൊണ്ട് മന്ത്രി പി. രാജീവ് പറഞ്ഞു.
ഗവർണർക്ക് പകരം പ്രശസ്തനായ വിദ്യാഭ്യാസ വിചക്ഷണനെ സർവകലാശാല ചാൻസലറായി നിയമിക്കാൻ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ചാൻസലറായി നിയമിക്കുന്നത് മുതൽ അഞ്ചു വർഷത്തേക്കായിരിക്കും കാലാവധി. അധിക കാലയളവിലേക്ക് പുനർനിയമനത്തിനും അർഹതയുണ്ട്.
ചാൻസലറുടെ ഓഫീസ് സർവകലാശാല ആസ്ഥാനത്തായിരിക്കും. ഓഫീസിലേക്കുള്ള ജീവനക്കാരെ സർവകലാശാല നൽകണം. ചാൻസലർക്ക് സർക്കാറിന് രേഖാമൂലം അറിയിപ്പ് നൽകി പദവി രാജിവയ്ക്കാം. സർക്കാർ സ്വീകരിക്കുന്നത് മുതൽ രാജി പ്രാബല്യത്തിൽ വരും.
ഗുരുതര പെരുമാറ്റ ദൂഷ്യം ഉൾപ്പെടെയുള്ള ആരോപണങ്ങളിലോ മറ്റേതെങ്കിലും മതിയായ കാരണങ്ങളിൻമേലോ ഉത്തരവിലൂടെ ചാൻസലറെ സർക്കാരിന് പദവിയിൽ നിന്ന് നീക്കാമെന്നും വ്യവസ്ഥ ചെയ്യുന്നു. ചാൻസലർക്കെതിരേ ആരോപണം ഉയർന്നാൽ സുപ്രീം കോടതിയിലോ ഹൈക്കോടതിയിലോ ജഡ്ജി ആയിരുന്നയാൾ അന്വേഷണം നടത്തി തെളിയിക്കുന്ന സാഹചര്യത്തിലാണ് നടപടിക്ക് വ്യവസ്ഥ.
വി.സി പദവിയിൽ താത്കാലിക ഒഴിവുണ്ടായാൽ ചാൻസലർ പ്രോ വൈസ്ചാൻസലർക്ക് ചുമതല നൽകണം. പിവിസിയുടെ അഭാവത്തിൽ മറ്റേതെങ്കിലും സർവകലാശാല വിസിക്ക് ചുമതല നൽകണമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്.
സർവകലാശാലകളുടെ സ്വഭാവമനുസരിച്ച് കാർഷികവും വെറ്ററിനറി ശാസ്ത്രം, ശാസ്ത്രം, സാങ്കേതിക ശാസ്ത്രം, വൈദ്യശാസ്ത്രം, സാമൂഹികശാസ്ത്രം, ഹ്യുമാനിറ്റീസ്, സാഹിത്യം, കല, സാംസ്കാരികം, നിയമം, പൊതുഭരണം എന്നിവയിൽ ഏതെങ്കിലും മേഖലയിൽ പ്രാഗത്ഭ്യമുള്ളവരെയാണ് ചാൻസലറായി നിയമിക്കേണ്ട തെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.
ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്നു നീക്കാനുള്ള ബിൽ; സംവിധാനത്തിൽ എതിർപ്പെന്ന് പ്രതിപക്ഷം
08:10 PM Dec 07, 2022 | Deepika.com