ഡൽഹിയിൽ നാണംകെട്ട് കോൺഗ്രസ്, ഇനിയുണ്ടാകുമോ തിരിച്ചുവരവ്?

01:00 PM Dec 07, 2022 | Deepika.com
ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ നാണംകെട്ട് കോൺഗ്രസ്. വെറും ഒമ്പതു സീറ്റിൽ മാത്രമാണ് കോൺഗ്രസിന് മുന്നേറാൻ സാധിച്ചത്. കോണ്‍ഗ്രസിന്‍റെ ഓഫീസ് പൂട്ടിയിട്ടിരിക്കുന്ന അവസ്ഥയിലാണ്. പാര്‍ട്ടി പ്രവര്‍ത്തകരോ നേതാക്കളോ ആരും ഓഫീസ് പരിസരത്തെങ്ങുമില്ല.

നിരവധി തവണ ഡൽഹി ഭരിച്ച കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവിന് സാധ്യതയില്ലെന്ന് പോലും സമൂഹ മാധ്യമങ്ങളിൽ പരിഹാസം ഉയരുകയാണ്. അതേസമയം, തെരഞ്ഞെടുപ്പില്‍ ആംആദ്മി പാർട്ടി കേവലഭൂരിപക്ഷം കടന്നു. 70 ഇടത്ത് ജയിച്ച പാര്‍ട്ടി 65 ഇടത്ത് ലീഡ് നിലനിര്‍ത്തുന്നുണ്ട്.

250 വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 126 ആണ് കേവലഭൂരിപക്ഷത്തിനു വേണ്ട സീറ്റുകളുടെ എണ്ണം. ആംആദ്മി ജയിച്ചതും ലീഡുള്ളതുമായ ആകെ സീറ്റുകള്‍ 135 ആയി. 52 സീറ്റില്‍ ജയിച്ച ബിജെപിക്ക് 48 ഇടത്ത് ലീഡുണ്ട്. ആദ്യമണിക്കൂറുകളിലെ ഫലം പുറത്ത് വന്നപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബിജെപിയും ആംആദ്മിയും തമ്മില്‍ നടന്നത്.

കഴിഞ്ഞ 15 വര്‍ഷമായി കോര്‍പറേഷന്‍ ഭരിക്കുന്നത് ബിജെപിയാണ്. ഇത്തവണ ബിജെപിയെ ബഹുദൂരം പിന്നിലാക്കി ആംആദ്മി ഭരണം പിടിച്ചെടുക്കുമെന്നായിരുന്നു എക്സിറ്റ് പോള്‍ ഫലങ്ങള്‍ . എന്നാൽ ആംആദ്മിക്ക് ശക്തമായ വെല്ലുവിളി സൃഷ്ടിക്കാൻ ബിജെപിക്ക് കഴിഞ്ഞു. ഡല്‍ഹിയിലെ മൂന്ന് കോര്‍പറേഷനുകളും ലയിപ്പിച്ച് ഒറ്റ കോര്‍പറേഷനാക്കിയതിനു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് എഎപിയുടെ ചരിത്ര വിജയം.