"സഖാവി'ന്‍റെ ഫോണിൽ 30 സ്ത്രീകളുമായുള്ള വീഡിയോകൾ, ഇരയായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും

04:33 PM Dec 07, 2022 | Deepika.com
തിരുവനന്തപുരം: പീഡനക്കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവിന്‍റെ ഫോൺ പരിശോധിച്ച പോലീസ് ഞെട്ടി. നിരവധി സ്ത്രീകളുമായുള്ള ലൈംഗിക വീഡിയോകളാണ് ഇയാളുടെ ഫോണിൽ സൂക്ഷിച്ചിരുന്നത്. ഡിവൈഎഫ്ഐ വിളവൂര്‍ക്കല്‍ മേഖലാ കമ്മിറ്റി പ്രസിഡന്‍റും സാമൂഹിക പ്രവര്‍ത്തകനുമായ ജെ. ജിനേഷ്(29) ആണ് അറസ്റ്റിലായത്.

ഇയാളുടെ ഫോണില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടേതുള്‍പ്പെടെ മുപ്പതോളം സ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വീഡിയോകളാണ് കണ്ടെത്തിയത്. രണ്ട് ബിരുദാനന്തര ബിരുദമുള്ള ജിനേഷ് ലഹരിക്കെതിരായ പ്രാദേശിക കൂട്ടായ്മയുടെ നേതൃത്വം വഹിക്കുന്നയാളാണ്. ഇയാൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിന്‍റെയും മറ്റുള്ളവർക്കു നൽകുന്നതിന്‍റെയും വീഡിയോയും പോലീസിനു ലഭിച്ചിട്ടുണ്ട്.

പെണ്‍കുട്ടിയെ കാണാനില്ലെന്ന അമ്മയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനക്കഥകളുടെ ചുരുളഴിഞ്ഞത്. ഡിസംബര്‍ രണ്ടിനാണ് കുട്ടിയുടെ അമ്മ മലയിന്‍കീഴ് പോലീസിന് പരാതി നല്‍കിയത്. വീട്ടില്‍നിന്നു പോയ പെണ്‍കുട്ടിയെ ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്നാണ് അമ്മ പോലീസിനെ സമീപിച്ചത്. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി.

ആറുദിവസം മുന്‍പ് ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട തൃശൂർ കുന്ദംകുളം സ്വദേശി സുമേജിനെ കാണാനെത്തിയതായിരുന്നു പെണ്‍കുട്ടി. സുമേജിനൊപ്പം നാടുവിടാനുള്ള തീരുമാനത്തിലായിരുന്നു പെണ്‍കുട്ടി. തുടര്‍ന്ന് മെഡിക്കല്‍ പരിശോധന നടത്തിയപ്പോഴാണ് രണ്ടു വര്‍ഷമായി പലരില്‍ നിന്നുമുണ്ടായ പീഡനത്തെക്കുറിച്ച് കുട്ടി ഡോക്ടറോട് പറഞ്ഞത്.

സ്വന്തം വീട്ടില്‍ തന്നെയാണ് പീഡനങ്ങള്‍ നടന്നതെന്ന് പെണ്‍കുട്ടി പോലീസിനോടു പറഞ്ഞു. ആദ്യം പരിചയപ്പെട്ട ആളില്‍നിന്ന് ഫോണ്‍ നമ്പര്‍ കൈക്കലാക്കിയാണ് മറ്റുള്ളവര്‍ പെണ്‍കുട്ടിയുമായി അടുക്കുന്നത്. വാട്സാപ്പിലൂടെയും മറ്റും ചാറ്റ് ചെയ്താണ് ബന്ധങ്ങള്‍ തുടങ്ങിയിരുന്നത്. പതിനാറുകാരിയെ പീഡിപ്പിച്ച കേസിലാണ് ജിനേഷ് ഉള്‍പ്പെടെ എട്ടുപേർ കഴിഞ്ഞദിവസം മലയിന്‍കീഴ് പോലീസിന്‍റെ പിടിയിലാവുന്നത്.