ജയ്പുർ: രാജസ്ഥാനില്‍ മലിനജലം കുടിച്ച് ഒരാള്‍ മരിച്ചു. 80ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരൗലി ജില്ലയിലാണ് സംഭവം.
ഡിസംബർ മൂന്ന് മുതൽ ബഡാപദ, കസൈബദ, ഷാഗഞ്ച്, ബയാനിയ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള 86 പേരെ മലിനജലം കഴിച്ച് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ജില്ലാ ആശുപത്രിയിലെ മെഡിക്കൽ വാർഡിൽ പ്രവേശിപ്പിച്ചതായി പ്രിൻസിപ്പൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.പുഷ്പേന്ദ്ര ഗുപ്ത പറഞ്ഞു.
ഇതേകാരണത്താൽ, ആശുപത്രിയിലെ ശിശു വാർഡിൽ 48 കുട്ടികളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു.ചൊവ്വാഴ്ച വൈകുന്നേരം വരെ ആകെ 86 പേർ ആശുപത്രിയിലെ മെഡിക്കൽ വാർഡിൽ എത്തി. അതിൽ 54 പേർ ഡിസ്ചാർജ് ചെയ്തു. 32 പേർ ചികിത്സയിലാണ്.
ശിശു വാർഡിൽ ചികിത്സയിലുള്ള 48 കുട്ടികളിൽ 26 പേരെ വീട്ടിലേക്ക് അയച്ചു. 22 പേർ ചികിത്സയിലാണ്. ഷാഗഞ്ച് നിവാസിയായ 12 കാരനായ ദേവ്കുമാറിന് കടുത്ത ഛർദിയും വയറിളക്കവുമായിരുന്നു. ചൊവ്വാഴ്ച രാവിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും കുട്ടി മരിച്ചു.
രാജസ്ഥാനിൽ മലിനജലം കുടിച്ച് കുട്ടി മരിച്ചു; നിരവധിപേർ ആശുപത്രിയിൽ
06:48 AM Dec 07, 2022 | Deepika.com