തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണ പദ്ധതി ഉപേക്ഷിക്കില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ മത്സ്യത്തൊഴിലാളികൾക്ക് ഒപ്പമാണെന്നും പ്രാദേശിക ആവശ്യങ്ങളടക്കം എല്ലാ കാര്യങ്ങളും അനുഭാവപൂർണം പരിഗണിക്കുമെന്നും എം. വിൻസെന്റ് എംഎൽഎ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.
രണ്ട് മണിക്കൂർ നീണ്ട് നിന്ന ചർച്ചയ്ക്കൊടുവിൽ, വോട്ടെടുപ്പിലേക്ക് കടക്കാതെ സഭയുടെ അനുമതിയോടെ വിൻസെന്റ് പ്രമേയം പിൻവലിച്ചു.
സമരത്തിന്റെ ഉന്നത നേതാക്കളുമായി ചർച്ച നടത്തിയെന്നും സമവായത്തിനാണ് ശ്രമമെന്നും മുഖ്യമന്ത്രി അറിയിച്ചു. യുഡിഎഫ് മന്ത്രിസഭയിൽ അംഗമായിരുന്ന കെ. ബാബു, സമരത്തിന് പിന്നിൽ ഏതെങ്കിലും ഗൂഢശക്തികൾ ഉണ്ടോയെന്ന് പരിശോധിക്കണം എന്ന് 2015-ൽ പ്രസ്താവന നടത്തിയെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.
നേരത്തെ, വിഴിഞ്ഞത്തെ അക്രമ പരമ്പരകൾക്ക് പിന്നിൽ ഗൂഢലക്ഷ്യങ്ങളുള്ളവർ ഉണ്ടെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. ചിലരുടെ പ്രവർത്തനം സദുദ്ദേശത്തോടെയല്ലെന്നും സങ്കുചിത മനോഭാവമുള്ളവരാണ് പദ്ധതിയെ എതിർക്കുന്നതെന്നും അദേഹം പറഞ്ഞു. നാടിനെ സ്നേഹിക്കുന്ന ഏവരും ഈ വിഷയത്തിൽ ഒറ്റക്കെട്ടാണെന്നും ഒരു രാഷ്ട്രീയ പാർട്ടിയും സമരത്തിനില്ലെന്നും അദേഹം കൂട്ടിച്ചേർത്തു.
മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പുനർഗേഹം പദ്ധതി വഴി സംസ്ഥാനത്ത് 276 ഭവനസമുച്ചയങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.
340 ഫ്ലാറ്റുകൾ, 470 വീടുകൾ എന്നിവ നിർമിച്ചപ്പോൾ ഭൂമി രജിസ്റ്റർ ചെയ്ത 971 പേരുടെ ഭവന നിർമാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. തീരശോഷണത്തിന്റെ ദുരിതം അനുഭവിക്കുന്നവർക്ക് തിരുവനന്തപുരം മുട്ടത്തറയിൽ ക്ഷീരവികസന വകുപ്പിന്റെ എട്ടേക്കർ പ്രദേശത്ത് ഒന്നര വർഷത്തിനുള്ളിൽ ഭവന സമുച്ചയം പൂർത്തിയാക്കും.
പാരമ്പര്യേതര ഇന്ധനങ്ങൾ ഉപയോഗിക്കാൻ പ്രോത്സാഹനം നൽകും. മണ്ണെണ്ണ എൻജിൻ മാറ്റി മറ്റ് ഇന്ധന എൻജിനുകൾ സ്ഥാപിക്കാൻ ഒറ്റത്തവണ സബ്സിഡി നൽകും. ടൗട്ടേ ചുഴക്കിലാറ്റ് , കാലാവസ്ഥ വ്യതിയാനം എന്നിവ മൂലം തൊഴിൽ ദിനങ്ങൾ നഷ്ടമായവർക്ക് നഷ്ടപരിഹാരം നൽകുന്നുണ്ട്. മത്സ്യത്തൊഴിലാളികളെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കാൻ ശ്രമിക്കും.
മുതലപൊഴിയിലെ തീരശോഷണത്തെപ്പറ്റി ദേശീയ ഹരിത ട്രിബ്യൂണൽ പഠനം നടത്തും.വിഴിഞ്ഞം ആശുപത്രി വികസനം, കോട്ടപ്പുറം പകൽവീട് നിർമാണം, കോട്ടത്തറ നൈപുണ്യ പരിശീലന കേന്ദ്രം, സീഫുഡ് പാർക്ക് എന്നീ പദ്ധതികൾ പൂർത്തിയാക്കും.
കേന്ദ്രസേനയെ വിളിക്കണമെന്ന് അഭ്യർഥിച്ചത് സർക്കാരല്ല; നിർമാണക്കമ്പനിയാണ്. ക്രമസമാധാന പാലനം പോലീസ് കൃത്യമായി നിർവഹിക്കുന്നുണ്ട്, സമരം അടിച്ചമർത്താൻ കേന്ദ്രസേനയെ വിളിക്കാൻ സർക്കാർ ഉദേശിക്കുന്നില്ല.
സമരത്തിന്റെ ഭാഗമായി പറഞ്ഞ കടുത്ത വാക്കുകളിൽ വികാരം കൊള്ളില്ലെന്നും നിർമാണണം തടസപ്പെടുത്തരുതെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിനാലാണ് വൈദികർക്കെതിരെ കോടതി അലക്ഷ്യ കേസ് എടുത്തതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ലത്തീൻ സഭയ്ക്ക് വികസനകാര്യത്തിൽ എക്കാലവും അനുഭാവപൂർണ നിലപാടാണ് ഉള്ളതെന്നും സർക്കാരിനോട് സഹകരണം കാട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും അദേഹം പറഞ്ഞു.
"സർക്കാർ മത്സ്യത്തൊഴിലാളികൾക്കൊപ്പം; പദ്ധതി ഉപേക്ഷിക്കില്ല'
07:10 PM Dec 06, 2022 | Deepika.com