ജയ്പുർ: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി അജ്മൽ കസബിനെതിരെ നിർണായക മൊഴി നൽകിയ ദേവിക റൊതാവന് ഭാരത് ജോഡോ യാത്രയിൽ അണിചേർന്നു. രാജസ്ഥാനിലെ പര്യടനത്തിനിടെയാണ് ദേവിക രാഹുൽ ഗാന്ധിക്ക് ഒപ്പം പദയാത്രയിൽ പങ്കാളിയായത്.
ദേവികയ്ക്ക് ഒമ്പത് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് മുംബെെ സിഎസ്ടി റെയിൽവേ സ്റ്റേഷനിൽ ഭീകരാക്രമണം നടന്നത്. ഈ സമയത്ത് അവിടെയുണ്ടായിരുന്ന ദേവിക കൈയിൽ തോക്കുമായി നിൽക്കുന്ന അജ്മൽ കസബിനെ തിരിച്ചറിഞ്ഞ് കോടതിയിൽ മൊഴി നൽകിയിരുന്നു.
കസബിന് വധശിക്ഷ ലഭിക്കാൻ ദേവികയുടെ മൊഴി നിർണായകമായി. അന്ന് അക്രമത്തിൽ കാലിന് വെടിയേറ്റ ദേവിക ഏറെ കാലം ചികിത്സയിലായിരുന്നു. പിന്നീട് സുരക്ഷാ പ്രശ്നങ്ങൾ കാരണം ദേവിക കുടുംബത്തോടൊപ്പം രാജസ്ഥാനിലേക്ക് താമസം മാറിയിരുന്നു.
ജോഡോ യാത്രയിൽ അണിചേർന്ന് "26/11 ഹീറോ' ദേവിക
07:09 AM Dec 06, 2022 | Deepika.com