കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്; ശിക്ഷ ചൊവ്വാഴ്ച

01:15 PM Dec 05, 2022 | Deepika.com
തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ പ്രഖ്യാപിക്കുന്നത് നാളത്തേക്ക് മാറ്റി.

തിരുവനന്തപുരം അഡീഷണല്‍ ജില്ല സെഷന്‍സ് കോടതിയാണ് ശിക്ഷവിധിക്കുന്നത്. കൊലപാതകം, പീഡനം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രതികളായ ഉദയകുമാറിനും ഉമേഷിനും എതിരെ നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തിയിരുന്നു.

ഇന്ന് പ്രതിഭാഗത്തിന്‍റേയും പ്രോസിക്യൂഷന്‍റേയും വാദം കോടതി ഒന്നുകൂടി കേട്ടു. ഈ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിക്കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. വിദേശവനിതകള്‍ ആക്രമിക്കപ്പെടുന്നത് അപൂര്‍വമല്ലെങ്കിലും ഇത്തരത്തില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നത് അപൂര്‍വത്തില്‍ അപൂര്‍വമാണെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. എന്നാല്‍ സാഹചര്യതെളിവ് മാത്രമാണ് കേസിനുള്ളതെന്ന് പ്രതിഭാഗം വാദിച്ചു.

തൂക്കുകയര്‍വരെ കിട്ടാവുന്ന കുറ്റമാണ് നിങ്ങള്‍ ചെയ്തതെന്നറിയാമൊ എന്നും നിങ്ങള്‍ക്ക് കുറ്റബോധം ഉണ്ടോ എന്നും പ്രതികളോട് കോടതി ചോദിച്ചു. തങ്ങളുടെ പ്രായം പരിഗണിക്കണമെന്ന് പ്രതികള്‍ കോടതിയോടപേക്ഷിച്ചു.

2018 ല്‍ പോത്തന്‍കോട്ടെ ആയൂര്‍വേദ കേന്ദ്രത്തില്‍ സഹോദരിക്കൊപ്പം ചികിത്സക്കെത്തിയ നാല്‍പ്പതുകാരിയായ ലാത്‌വിയന്‍ യുവതിയാണ് കൊല്ലപ്പെട്ടത്. കോവളത്തെത്തിയ യുവതിയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന പനത്തുറയിലുള്ള ഉദയകുമാറും ഉമേഷും സമീപിക്കുകയായിരുന്നു.

തുടര്‍ന്ന് യുവതിയെ കണ്ടല്‍കാട്ടിലെത്തിച്ച് ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2018 മാര്‍ച്ച് 14ന് കാണാതായ യുവതിയുടെ മൃതദേഹം ഏപ്രില്‍ 20ന് അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

അസി.കമ്മീഷണര്‍ ദിനിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. അഡ്വ.മോഹന്‍രാജായിരുന്നു സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. ദൃക്സാക്ഷിയില്ലാത്ത കേസില്‍ 30 സാക്ഷികളില്‍ രണ്ടുപേര്‍ കൂറുമാറിയെങ്കിലും ശാസ്ത്രീയ തെളിവുകളും മറ്റ് സാക്ഷികളും സാഹചര്യതെളിവുകളും നിര്‍ണായകമായി.