മോസ്കോ: തെക്കൻ റഷ്യയിലെ കാസ്പിയന്‍ കടല്‍തീരത്ത് വംശനാശ ഭീഷണി നേരിടുന്ന സീലുകൾ കൂട്ടത്തോടെ ചത്ത നിലയില്‍. 2,500 സീലുകളാണ് കടല്‍തീരത്ത് അടിഞ്ഞതെന്ന് കാസ്പിയൻ പരിസ്ഥിതി സംരക്ഷണ കേന്ദ്രം മേധാവി അറിയിച്ചു. സീലുകൾ വേട്ടയാടപ്പെട്ടതിന്റെ സൂചനകൾ ഇല്ലെന്നാണ് അധികൃതർ പറയുന്നത്.
പ്രദേശത്തെ മണ്ണിന്റെയും വെള്ളത്തിന്റെയും സാമ്പിളുകള്‍ പരിശോധിക്കുമെന്ന് റഷ്യൻ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ലാബ് ഫലങ്ങൾ വന്നാൽ സീലുകൾ കൂട്ടത്തോടെ ചത്തതിന്റെ കാരണം സ്ഥിരീകരിക്കാൻ സാധിക്കുമെന്നും മന്ത്രാലയം വക്താവ് അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ഉള്‍നാടന്‍ ജലാശയമായ കാസ്പിയന്‍ കടലിലാണ് കാസ്പിയന്‍ സീലുകളുള്ളത്. 2008 മുതൽ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) കാസ്പിയൻ സീലുകളെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
പതിറ്റാണ്ടുകളായി അമിത വേട്ടയാടല്‍ നേരിട്ടുകൊണ്ടിരിക്കുന്ന ജീവിയായ സീലുകളുടെ നാശത്തിന് മലിനീകരണം കൂടി കാരണമാണ്. റഷ്യ, കസാക്കിസ്ഥാന്‍, അസര്ബൈജാന്, ഇറാന്, തുര്‍ക്ക്മെനിസ്ഥാന്‍ എന്നീ അഞ്ച് രാജ്യങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നതാണ് കാസ്പിയന്‍ കടല്‍.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കാസ്പിയന്‍ കടലില്‍ ഒരു ദശലക്ഷത്തിലധികം കാസ്പിയന്‍ സീലുകളാണ് ഉണ്ടായിരുന്നത്. നിലവില്‍ 68,000 സീലുകള്‍ മാത്രമാണ് ഇവിടെയുള്ളതെന്ന് വിദഗ്ധര്‍ പറയുന്നു.
കാസ്പിയൻ തീരത്ത് സീലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ
09:52 AM Dec 05, 2022 | Deepika.com