ദോഹ: ആഫ്രിക്കൻ കരുത്തരായ സെനഗലിനെ തോൽപ്പിച്ച് ഇംഗ്ലണ്ട് ഖത്തർ ലോകകപ്പിന്റെ ക്വാർട്ടറിൽ കടന്നു. പ്രീക്വാർട്ടറിൽ ഇംഗ്ലണ്ട് സെനഗലിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു. ക്വാര്‍ട്ടറില്‍ ഫ്രാന്‍സാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.
ഇംഗ്ലണ്ടിന്റെ കരുത്ത് വ്യക്തമാക്കുന്നതായിരുന്നു സെനഗലിന് എതിരായ മത്സരം. തുടക്കം മുതൽ ആക്രമിച്ച് കളിച്ച ഇംഗ്ലണ്ട് മുമ്പിൽ കുറച്ചുനേരം സെനഗൽ പിടിച്ചു. സെനഗല്‍ മികച്ച മുന്നേറ്റങ്ങള്‍ ആദ്യ പകുതിയില്‍ പുറത്തെടുക്കുകയും ചെയ്തു.
എന്നാൽ 38-ാം മിനിറ്റിൽ ജോർദൻ ആൻഡേഴ്സണിലൂടെ ഇംഗ്ലണ്ട് ആദ്യ ഗോൾ നേടിയതോടെ സെനഗലിന്റെ പിടിയയഞ്ഞു. ഹാരി കെയ്ന്‍ ജൂഡ് ബെല്ലിംഗാമിന് നീട്ടി നല്കിയ പന്തില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി.
ആദ്യ പകുതിയുടെ അധികസമയത്ത് ക്യാപ്റ്റന്‍ ഹാരി കെയ്നിലൂടെ ഇംഗ്ലണ്ടിന്റെ രണ്ടാം ഗോളെത്തി. രണ്ടാം പകുതിയിലും ആക്രമണങ്ങള്‍ ശക്തമാക്കിയ ഇംഗ്ലണ്ട് 57-ാം മിനിറ്റില്‍ മൂന്നാം ഗോളും കണ്ടെത്തി. ഫോഡന് നല്കിയ പാസിൽ ബുകായോ സാക്കയാണ് സെനഗലിന്റെ വലകുലുക്കിയത്.
സെനഗലിനെ വീഴ്ത്തി ഇംഗ്ലീഷ് പടയോട്ടം; ക്വാർട്ടറിൽ എതിരാളി ഫ്രാൻസ്
02:56 AM Dec 05, 2022 | Deepika.com